കൊച്ചി: താരസംഘടനയായ ‘അമ്മ’യെ (AMMA) ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ നീക്കങ്ങൾ കോടതി തടഞ്ഞുവെന്ന് പ്രസിഡന്റ് ശ്വേത മേനോൻ. സംഘടന എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് ‘ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല’ എന്നും, പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് പിന്തുണ നൽകിയ മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറയുന്നതായും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.
“രാജിവെക്കരുതെന്നും നിലപാടിൽ ഉറച്ചുനിന്ന് പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ ഒപ്പം നിന്ന എല്ലാ അമ്മ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…”— ശ്വേത മേനോൻ
‘പിൻവാതിൽ വഴിയല്ല വരേണ്ടത്’ എന്നും കടുത്ത വിമർശനം ശ്വേത ഉന്നയിച്ചു. ഭൂരിപക്ഷം വരുന്ന അംഗങ്ങളാണ് സംഘടനയുടെ ഭാവി തീരുമാനിക്കേണ്ടതെന്ന് ശ്വേത ഓർമ്മിപ്പിച്ചു. സംഘടനയുടെ കമ്മിറ്റിയിലേക്ക് വരാൻ ആഗ്രഹമുള്ളവർ തങ്ങളെപ്പോലെ ജനാധിപത്യപരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ ആകരുതെന്നും ശ്വേത തന്റെ കുറിപ്പിൽ കടുത്ത ഭാഷയിൽ വിമർശിച്ചു.
ശ്വേത മേനോൻ നൽകിയ ഹർജിയിൽ എറണാകുളം മുൻസിഫ് കോടതി ‘അമ്മ’ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഇടക്കാല ഭരണസമിതിക്ക് വിലക്കുണ്ടാകും. ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് തുടർന്ന് പ്രവർത്തിക്കാമെന്നും തീരുമാനങ്ങളെടുക്കാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.അഡ്ഹോക് കമ്മിറ്റി കൺവീനർ രമേശ് പിഷാരടിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 10 ദിവസത്തിനകം ഇതിന് മറുപടി നൽകണം.
കോടതി ഉത്തരവിന് പിന്നാലെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രമേശ് പിഷാരടി രാജിവെച്ചു. ഒരു അധികാരസ്ഥാനത്തും കടിച്ചുതൂങ്ങാൻ താനില്ലെന്നും, സംഘടനയെ കോടതി കയറ്റാൻ താല്പര്യമില്ലെന്നുമാണ് പിഷാരടിയുടെ പ്രതികരണം. ശ്വേതയുമായുള്ള ഫോൺ സംഭാഷണം പുറത്തുപോയതിൽ വേദനയുണ്ടെന്നും, പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപോരാട്ടങ്ങൾക്കില്ലെന്ന് വ്യക്തമാക്കിയാണ് പിഷാരടിയുടെ പിൻമാറ്റം.















