ലോകകപ്പില്‍ ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടം; ഇനി വമ്പന്‍ മത്സരങ്ങളുടെ ദിനങ്ങള്‍; മെസിക്ക് ഈജിപ്ത്, റൊണാള്‍ഡോയ്‌ക്ക് സ്‌പെയിന്‍, ബ്രസീലിന് നോര്‍വേ; ഫിക്സ്ചറുകള്‍ പ്രഖ്യാപിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോർക്ക്: അട്ടിമറികളും ആവേശകരമായ തിരിച്ചുവരവുകളും നിറഞ്ഞ റൗണ്ട് ഓഫ് 32 മത്സരങ്ങൾക്ക് ശേഷം 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ ചിത്രം വ്യക്തമായി. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നിവരടക്കം 16 ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.

നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ചെറിയ ദ്വീപ് രാഷ്‌ട്രമായ കാബോ വെർദെയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. ഇനി ഈജിപ്താണ് മെസിപ്പടയുടെ എതിരാളി.

റൗണ്ട് ഓഫ് 32 ആരാധകർക്ക് മറക്കാനാകാത്ത നിരവധി മത്സരങ്ങളാണ് സമ്മാനിച്ചത്. പോർച്ചുഗൽ–ക്രൊയേഷ്യയും ബെൽജിയം–സെനഗലും ഏറ്റുമുട്ടലുകൾ ആവേശം നിറഞ്ഞതായിരുന്നു. പൊരുതി തോറ്റെങ്കിലും ക്രൊയേഷ്യയും സെനഗലും മികച്ച പ്രകടനത്തോടെയാണ് മടങ്ങിയത്. അർജന്റീനയെ വിറപ്പിച്ച കാബോ വെർദെയുടെ പ്രകടനവും ടൂർണമെന്റിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഗോൺസാലോ റാമോസിന്റെയും ഗോളുകളിലാണ് പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് കീഴടക്കിയത്. സെനഗലിനെതിരെ 86-ാം മിനിറ്റ് വരെ പിന്നിലായിരുന്ന ബെൽജിയം അവസാന നിമിഷങ്ങളിൽ മൂന്ന് ഗോളുകൾ നേടി 3-2ന്റെ അവിസ്മരണീയ തിരിച്ചുവരവും നടത്തി.

പ്രീക്വാർട്ടറിലെത്തിയ ടീമുകൾ
കാനഡ
മൊറോക്കോ
പരാഗ്വേ
ഫ്രാൻസ്
ബ്രസീൽ
നോർവേ
മെക്സിക്കോ
ഇംഗ്ലണ്ട്
അമേരിക്ക
സ്പെയിൻ
പോർച്ചുഗൽ
ബെൽജിയം
സ്വിറ്റ്സർലൻഡ്
ഈജിപ്ത്
അർജന്റീന
കൊളംബിയ

പ്രീക്വാർട്ടർ മത്സരക്രമം
ജൂലൈ 4: കാനഡ × മൊറോക്കോ – രാത്രി 10.30
ജൂലൈ 5: പരാഗ്വേ × ഫ്രാൻസ് – പുലർച്ചെ 2.30
ജൂലൈ 6: ബ്രസീൽ × നോർവേ – പുലർച്ചെ 1.30
ജൂലൈ 6: മെക്സിക്കോ × ഇംഗ്ലണ്ട് – രാവിലെ 5.30
ജൂലൈ 7: പോർച്ചുഗൽ × സ്പെയിൻ – രാത്രി 12.30
ജൂലൈ 7: അമേരിക്ക × ബെൽജിയം – രാവിലെ 5.30
ജൂലൈ 7: അർജന്റീന × ഈജിപ്ത് – രാത്രി 9.30
ജൂലൈ 8: സ്വിറ്റ്സർലൻഡ് × കൊളംബിയ – പുലർച്ചെ 1.30

Share