രാജവംശങ്ങൾ മാറി, സാമ്രാജ്യങ്ങൾ വീണു; 700 വർഷങ്ങളുടെ ചരിത്രം തലയുയർത്തി നിൽക്കുന്നു; ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ആൽമരം ഇതാ ഇവിടെയുണ്ട്

Published by
ജനം വെബ്‌ഡെസ്ക്

പട്ന: നൂറ്റാണ്ടുകളുടെ ചരിത്രത്തിന് നിശബ്ദ സാക്ഷിയായി നിലകൊള്ളുന്ന ബിഹാറിലെ മുൻഗറിലുള്ള ആൽമരം ഇപ്പോൾ ശാസ്ത്രലോകത്തും ശ്രദ്ധാകേന്ദ്രം. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ വടവൃക്ഷമാണിതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.  ഏകദേശം 700 വർഷമാണ് ഇതിന്റെ പ്രായം.  അത്യാധുനിക റേഡിയോകാർബൺ ഡേറ്റിംഗ് സാങ്കേതികവിദ്യയിലൂടെയാണ് ഇത് കണ്ടെത്തിയത്.

ബിഹാർ വനംവകുപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് പരിശോധന നടത്തിയത്.  ലക്നൗവിലെ ബിർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ ഗവേഷകയായ ഡോ. ത്രിന ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ആൽമരങ്ങൾക്ക് വാർഷിക വളർച്ചാവലയങ്ങൾ കാര്യമായി ഇല്ലാത്തതിനാൽ സാധാരണ ഉപയോഗിക്കുന്ന രീതികളിലൂടെ പ്രായം നിർണയിക്കാൻ സാധിക്കില്ല. ഈ വെല്ലുവിളി മറികടക്കാൻ പുതിയ ശാസ്ത്രീയ രീതിയാണ് ഗവേഷകർ വികസിപ്പിച്ചത്.

മരത്തിന്റെ ഏറ്റവും പഴക്കമുള്ള ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ആക്സിലറേറ്റർ മാസ് സ്പെക്ട്രോമെട്രി (AMS) ഉപയോഗിച്ച് റേഡിയോകാർബൺ പരിശോധനയ്‌ക്ക് വിധേയമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ആൽമരത്തിന് ഏകദേശം ഏഴ് നൂറ്റാണ്ട് പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചത്.

ഈ കണ്ടെത്തൽ മറ്റൊരു ചരിത്രധാരണയെയും തിരുത്തുന്നുണ്ട്. മുൻഗറിലെ ചരിത്രപ്രസിദ്ധമായ ‘ബുറാ ബംഗ്ലാവ്’ നിർമ്മിച്ച സമയത്താണ് ആൽമരം നട്ടതാണെന്നായിരുന്നു ഇത്രയും കാലം വിചാരിച്ചിരുന്നത്. എന്നാൽ ബംഗ്ലാവിന് ഏകദേശം 300 മുതൽ 350 വർഷം വരെ മാത്രമാണ് പഴക്കമുള്ളതെന്നും അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ വടവൃക്ഷം ഇവിടെ നിലനിന്നിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

പ്രശസ്തമായ ‘ക്വാട്ടേണറി റിസർച്ച്’ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൈതൃക വൃക്ഷങ്ങളുടെ പ്രായം കൃത്യമായി നിർണയിക്കാൻ ഈ ഗവേഷണം പുതിയ വഴിതുറക്കുമെന്ന് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Share