ന്യൂഡൽഹി: ആർഎസ്എസിന്റെ ഇംഗ്ലീഷ് മുഖപത്രമായ ‘ഓർഗനൈസർ’വാരികയുടെ 80-ാം സ്ഥാപക വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു. എട്ട് പതിറ്റാണ്ടുകളായി ദേശീയ വിഷയങ്ങളിൽ ധീരവും ഉത്തരവാദിത്വബോധമുള്ളതുമായ പത്രപ്രവർത്തനം കാഴ്ചവെച്ച പ്രസിദ്ധീകരണമാണ് ഓർഗനൈസറെന്നും, അത് “സ്വതന്ത്ര ഇന്ത്യയുടെ മഹത്തായ ചരിത്രരേഖ”യായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താൻ ഒരു സാധാരണ സ്വയംസേവകനായാണ് സ്വയം കാണുന്നതെന്നും, ചെറുപ്പകാലം മുതൽ ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതിൽ ഓർഗനൈസർ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
ഇന്ത്യൻ ചരിത്രത്തിലെ നിർണായക ഘട്ടത്തിലാണ് ഓർഗനൈസറിന്റെ ജനനമെന്നും, രാജ്യവിഭജനത്തിന്റെ ദുരന്തകാലത്ത് അഭയാർഥികളുടെയും സാധാരണ ജനങ്ങളുടെയും ശബ്ദമായി പ്രസിദ്ധീകരണം പ്രവർത്തിച്ചുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദേശീയ ഐക്യം, അഖണ്ഡത, സാംസ്കാരിക മൂല്യങ്ങൾ, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഓർഗനൈസർ നിരന്തരം ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു-കശ്മീർ പ്രശ്നം, പ്രജാ പരിഷത്ത് പ്രസ്ഥാനം, ശ്യാമപ്രസാദ് മുഖർജിയുടെ മരണം, ലാൽ ബഹാദൂർ ശാസ്ത്രിയുടെ ദുരൂഹ മരണം, ചൈനയും പാകിസ്താനുമായുള്ള യുദ്ധങ്ങൾ, സ്വദേശി പ്രസ്ഥാനം, രാമജന്മഭൂമി പ്രസ്ഥാനം തുടങ്ങി നിരവധി ദേശീയ വിഷയങ്ങളിൽ ഓർഗനൈസർ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് സെൻസർഷിപ്പിനെതിരെ ഓർഗനൈസറും അതിന്റെ സഹോദര പ്രസിദ്ധീകരണമായ ‘ദി മദർലാൻഡ്’യും സ്വീകരിച്ച നിലപാടിനെ ഉപരാഷ്‌ട്രപതി പ്രത്യേകം അനുസ്മരിച്ചു. ഭരണഘടനാ ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായവരുടെ സംഗമകേന്ദ്രമായി ഈ പ്രസിദ്ധീകരണങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.
1949-ൽ സെൻസർഷിപ്പിനെതിരെ ഓർഗനൈസർ നടത്തിയ നിയമപോരാട്ടം സ്വതന്ത്ര ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിലെ നിർണായക നാഴികക്കല്ലായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി.

വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുകയും അധികാരത്തോട് ചോദ്യങ്ങൾ ചോദിക്കുകയും പൊതുചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഉത്തരവാദിത്വമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നതെന്ന് സി.പി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ധൈര്യത്തോടെ പ്രയോഗിക്കുമ്പോഴാണ് മാധ്യമസ്വാതന്ത്ര്യത്തിന് യഥാർഥ അർഥമുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് യുകെ, യുഎസ്, കാനഡ ഉൾപ്പെടെ 54-ലധികം രാജ്യങ്ങളിൽ ഓർഗനൈസർ ലഭ്യമാണെന്നും, ഇന്ത്യയുടെ ദേശീയ കാഴ്ചപ്പാട് ആഗോളതലത്തിൽ എത്തിക്കുന്നതിൽ പ്രസിദ്ധീകരണം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് പതിറ്റാണ്ടുകളുടെ പ്രസിദ്ധീകരണങ്ങൾ ഇന്ത്യയുടെ രാഷ്‌ട്രീയ-സാമൂഹിക ചരിത്രത്തിന്റെ സുപ്രധാന ആർക്കൈവൽ രേഖയാണെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്‌ട്രത്തിന്റെ ആത്മാവിന്റെ ശബ്ദം’ – ദത്താത്രേയ ഹൊസബാലെ
പരിപാടിയിൽ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ സംസാരിക്കവെ, ഓർഗനൈസർ ഒരു വാരിക മാത്രമല്ല, ദേശീയ ചിന്തയുടെ പ്രസ്ഥാനമാണെന്ന് വിശേഷിപ്പിച്ചു. കോളേജ് പഠനകാലത്ത് തന്നെ ദേശീയ ചിന്തകളെ രൂപപ്പെടുത്തുന്നതിൽ ഓർഗനൈസർ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ധാർമിക പത്രപ്രവർത്തനത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും ശക്തമായ വക്താവാണ് ഓർഗനൈസറെന്നും, രാജ്യത്തുടനീളം നൂറുകണക്കിന് പത്രപ്രവർത്തകരെയും എഴുത്തുകാരെയും വളർത്തിയെടുക്കുന്നതിൽ പ്രസിദ്ധീകരണം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലാഭം മാത്രമല്ല, ആദർശങ്ങളും ദേശീയ പ്രതിബദ്ധതയും അടിസ്ഥാനമാക്കിയുള്ള പത്രപ്രവർത്തനമാണ് ഓർഗനൈസർ മുന്നോട്ടുവയ്‌ക്കുന്നതെന്നും, എട്ട് പതിറ്റാണ്ടുകളായി അത് “രാഷ്‌ട്രത്തിന്റെ ആത്മാവിന്റെ ശബ്ദം” എന്ന നിലയിൽ പ്രവർത്തിച്ചുവരികയാണെന്നും ഹൊസബാലെ പറഞ്ഞു.

ചടങ്ങിൽ പ്രഫുല്ല കേത്കർ, ഗൗതം ചൗബെ എന്നിവർ ചേർന്ന് രചിച്ച Hindutva Discourse After Independence – Reading with Organizer Pages എന്ന പുസ്തകവും, ഡോ. ഉജ്വല ചക്രദേവ് രചിച്ച Temples Beyond Bharat എന്ന ഗ്രന്ഥവും വൈസ് പ്രസിഡന്റ് പ്രകാശനം ചെയ്തു.
ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ, ഭാരത് പ്രകാശൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ അരുൺ കുമാർ ഗോയൽ, ഓർഗനൈസർ എഡിറ്റർ പ്രഫുല്ല കേത്കർ, ആർഎസ്എസ് ഡൽഹി പ്രാന്ത് സംഘചാലക് ഡോ. അനിൽ അഗർവാൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.















