ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജയിലിൽ തന്നെ; 2020-ലെ ഡൽഹി ഹിന്ദു വിരുദ്ധ കലാപം; ജാമ്യാപേക്ഷ കോടതി തള്ളി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: 2020-ലെ ഡൽഹി ഹിന്ദു വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും തിരിച്ചടി. ഇരുവരും സമർപ്പിച്ച പുതിയ ജാമ്യാപേക്ഷ ഡൽഹിയിലെ കർക്കർദൂമ കോടതി ശനിയാഴ്ച തള്ളി. യുഎപിഎ നിയമ പ്രകാരമുള്ള കേസിലാണ് കോടതി നടപടി.

കുറെകാലമായി ജയിലിൽ കഴിയുകയാണെന്ന് വിചാരണയിൽ കാര്യമായ പുരോഗതിയില്ലെന്നുമാണ് പുതിയ ജാമ്യാപേക്ഷയിൽ വാദിച്ചത്.  എന്നാൽ കേസിന്റെ സ്വഭാവവും സുപ്രീംകോടതി നേരത്തെ നടത്തിയ നിരീക്ഷണങ്ങളും പരിഗണിച്ച കോടതി ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി. പുതിയ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഉമർ ഖാലിദും ഷർജീൽ ഇമാമിന്റെയും നേതൃത്വത്തിലാണ് 2020-ലെ  ഡൽഹി ഹിന്ദു വിരുദ്ധ കലാപത്തിന് ഗൂഢാലോചന  നടന്നത്. ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെ നിരവധി പ്രതികൾക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം നടക്കുന്നത്.

2026 ജനുവരിയിൽ സുപ്രീംകോടതിയും ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിലെ മറ്റ് അഞ്ച് പ്രതികൾക്ക് ജാമ്യം അനുവദിച്ചെങ്കിലും, ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും എതിരെയുള്ള കുറ്റങ്ങൾ ഗൗരവമുള്ളതാണെന്നും ഗൂഢാലോചനയിലെ പങ്കും വ്യത്യസ്തമാണെന്ന് സുപ്രീംകോടതി അന്ന് നിരീക്ഷിച്ചിരുന്നു.

2020 ഫെബ്രുവരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കലാപത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയിലാണ് ഡൽഹി പൊലീസ് പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Share