ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

Published by
ജനം വെബ്‌ഡെസ്ക്

2026ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കായികമേള മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ ടൂര്‍ണമെന്റായും മാറുകയാണ്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ റെക്കോര്‍ഡ് വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നത്.

ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തീരുമാനങ്ങളിലൊന്നാണ് എല്ലാ മത്സരങ്ങളിലും നിര്‍ബന്ധമാക്കിയ മൂന്ന് മിനിറ്റ് ഹൈഡ്രേഷന്‍ ബ്രേക്കുകള്‍. കളിക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് ഇതിന് ഔദ്യോഗികമായി പറയുന്ന കാരണമെങ്കിലും, ഈ ഇടവേളകള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് അധിക പരസ്യസമയം നല്‍കുന്നതിനാല്‍ വന്‍ സാമ്പത്തിക നേട്ടവും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഈ ബ്രേക്കുകളിലൂടെ മാത്രം ഏകദേശം 4,764 കോടി രൂപയുടെ പരസ്യവരുമാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിക്കറ്റ് നിരക്കുകളും മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് റെക്കോര്‍ഡ് ഉയരത്തിലെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഫൈനല്‍ മത്സരത്തിനുള്ള പ്രീമിയം ഹോസ്പിറ്റാലിറ്റി ടിക്കറ്റുകളുടെ വില 22 കോടിയിലധികം വരെ എത്തുന്ന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ ആദ്യമായി വ്യാപകമായി നടപ്പാക്കിയ ഡൈനാമിക് പ്രൈസിങ് സംവിധാനവും ടിക്കറ്റ് വില കുത്തനെ ഉയരാന്‍ കാരണമായിട്ടുണ്ട്. ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്കും ഉയരുന്ന രീതിയാണിത്.

48 ടീമുകളും 104 മത്സരങ്ങളും ഉള്‍പ്പെടുന്ന 2026 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണ്. കൂടുതല്‍ മത്സരങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍, സംപ്രേഷണാവകാശ ഫീസ്, പരസ്യവരുമാനം, ഹോസ്പിറ്റാലിറ്റി പാക്കേജുകള്‍ എന്നിവയിലൂടെ ഫിഫയ്‌ക്ക് എക്കാലത്തെയും ഉയര്‍ന്ന വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, ടിക്കറ്റ് നിരക്കുകളിലെ കുത്തനെ വര്‍ധനയും പുതിയ വാണിജ്യവല്‍ക്കരണ രീതികളും ആരാധകരുടെ പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്. ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ കളിയുടെ ഒഴുക്ക് തടസപ്പെടുത്തുന്നതും പരസ്യവരുമാനം വര്‍ധിപ്പിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നുമാണ് വിമര്‍ശനം. എന്നാല്‍, കളിക്കാരുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനങ്ങള്‍ സ്വീകരിച്ചതെന്നാണ് ഫിഫയുടെ വിശദീകരണം.

Share