കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

സത്ന: കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ നടത്തിയ ശ്രമം ദാരുണ ദുരന്തത്തിൽ കലാശിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാകുകയും ചെയ്തു.

രാംനിവാസ് കുശ്വാഹയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ കാള വീണതിനെ തുടർന്നാണ് സംഭവം. കയറിൽ തൂങ്ങി നാല് ഗ്രാമവാസികൾ ഓരോരുത്തരായി കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും അടിത്തട്ടിലെത്തിയ ഉടൻ അബോധാവസ്ഥയിലാവുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ നാട്ടുകാർ നാലുപേരെയും പുറത്തെടുത്ത് സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. എന്നാൽ രാഹുൽ യാദവ് (36), വീരേന്ദ്ര യാദവ് (40), കൃഷ്ണദത്ത് യാദവ് (26) എന്നിവരെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഗുരുതരമായി അവശനായ രാമചന്ദ്ര യാദവ് (50) സത്ന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കിണറിനുള്ളിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും വിഷവാതകം നിറഞ്ഞതുമാണ് നാലുപേരും അബോധാവസ്ഥയിലാകാൻ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.

മരിച്ച മൂന്നുപേരും ഒരേ കുടുംബാംഗങ്ങളാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Share