കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: കാമുകിയെ കാണാനുള്ള ആഗ്രഹത്തില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീര്‍ സ്വദേശിയായ 22-കാരന്‍ സീഷാന്‍ മിറിനെ ഒടുവില്‍ ഇന്ത്യന്‍ അധികൃതര്‍ മാനുഷിക പരിഗണനയോടെ മാതൃരാജ്യത്തേക്ക് തിരിച്ചയച്ചു. ശനിയാഴ്ച ഉറിയിലെ അമന്‍ സേതു പാലം വഴി സീഷാനെ പാകിസ്താന്‍ അധികൃതര്‍ക്ക് കൈമാറി. മടക്കയാത്രയ്‌ക്ക് മുമ്പ് കാമുകിയായ ഇറാം ബാനുവിനെ മൂന്ന് മിനിറ്റ് നേരം കാണാന്‍ ഇന്ത്യന്‍ അധികൃതര്‍ അവസരമൊരുക്കിയതും ശ്രദ്ധേയമായി.

കഴിഞ്ഞ മെയ് 31-നാണ് ഉറിയിലെ സിലിക്കോട്ട് മേഖലയില്‍ സീഷാനെ സുരക്ഷാസേന പിടികൂടിയത്. ആദ്യം നുഴഞ്ഞുകയറ്റക്കാരനെന്ന സംശയത്തില്‍ വിദേശി നിയമപ്രകാരം കേസെടുത്തെങ്കിലും, കാമുകിയെ കാണാനാണ് അതിര്‍ത്തി കടന്നതെന്ന യുവാവിന്റെ മൊഴി അന്വേഷണത്തില്‍ ശരിവെക്കപ്പെട്ടു. തുടര്‍ന്ന് പോലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയും സീഷാനെ കുറ്റവിമുക്തനാക്കി നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലൂടെയാണ് സീഷാനും ഇറാം ബാനുവും പരിചയപ്പെട്ടത്. അതിര്‍ത്തിയുടെ ഇരുവശങ്ങളിലുമായി താമസിക്കുന്ന ബന്ധു കുടുംബങ്ങളുടെ പശ്ചാത്തലമാണ് പിന്നീട് ഈ സൗഹൃദം പ്രണയമായി വളരാന്‍ വഴിയൊരുക്കിയത്. സീഷാന്റെ കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉറിയില്‍നിന്ന് പാക് അധീന കശ്മീരിലേക്ക് കുടിയേറിയവരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഇറാമിന്റെ കുടുംബം സീഷാനെ സന്ദര്‍ശിക്കുകയും വസ്ത്രങ്ങളും മറ്റ് ആവശ്യവസ്തുക്കളും നല്‍കുകയും ചെയ്തിരുന്നു. യാത്രയയപ്പിനിടെ ‘കരയരുത്, ഞാന്‍ സമാധാനത്തോടെയാണ് പോകുന്നത്’ എന്ന് സീഷാന്‍ പറഞ്ഞതായി ഇറാമിന്റെ മാതാവ് അഫ്രോസ് ബീഗം അറിയിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുടനീളം സീഷാനെ ഒരു അതിഥിയെപ്പോലെയാണ് ഇന്ത്യന്‍ സൈന്യം പരിഗണിച്ചതെന്ന് കുടുംബം നന്ദിയോടെ പ്രതികരിച്ചു. യുവാവിന് നല്‍കിയ മാനുഷിക പരിഗണന ഇന്ത്യന്‍ സൈന്യത്തിന്റെ പ്രൊഫഷണലിസത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും തെളിവാണെന്ന് സൈന്യവും പ്രസ്താവനയില്‍ വ്യക്തമാക്കി. വിസ നടപടികള്‍ പൂര്‍ത്തിയായാല്‍ മകളും സീഷാനും വിവാഹിതരായി ഒരുമിക്കുമെന്ന പ്രതീക്ഷയും ഇറാമിന്റെ കുടുംബം പങ്കുവച്ചു.

Share