മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

Published by
ജനം വെബ്‌ഡെസ്ക്

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ട് യന്ത്രത്തകരാറിലായതിനെ തുടര്‍ന്ന് ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി. വിശാഖപട്ടണം തീരത്ത് നിന്ന് ജൂലൈ ഒന്നിന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ജൂലൈ നാലിന് മടങ്ങിയെത്തേണ്ടിയിരുന്ന ബോട്ടുമായി പിന്നീട് ബന്ധം നഷ്ടമായതോടെയാണ് കുടുംബാംഗങ്ങളും അധികൃതരും ആശങ്കയിലായത്.

കാണാതായവരില്‍ അപ്പലരാജു, ബന്ദിയ്യ, ഗരഗയ്യ, സീതുടു, ചിന്ന അമ്മോരു, കാരി ചിന്ന, ചിന്നയ്യ എന്നിവരാണ് ഉള്‍പ്പെടുന്നത്. ഇവരില്‍ ആറുപേര്‍ വിജയനഗരം ജില്ലയിലെ ഭോഗാപുരം മേഖലയിലെ മുക്കം ഗ്രാമവാസികളാണ്. ഒരാള്‍ വിശാഖപട്ടണം ജില്ലയിലെ ഭീമിലി സ്വദേശിയാണ്.

കിഴക്കന്‍ തീര മെക്കനൈസ്ഡ് ഫിഷിംഗ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വി. ജനകിരാം അറിയിച്ചത് പ്രകാരം, ജൂലൈ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ്, മറൈന്‍ പൊലീസ്, തുറമുഖ അധികൃതര്‍ എന്നിവര്‍ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെടുകയും മോശം കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി ഉടന്‍ മടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷമാണ് ബോട്ടുമായുള്ള ബന്ധം പൂര്‍ണമായി നഷ്ടമായത്.

സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നാവികസേന, മറൈന്‍ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. കടലില്‍ തിരച്ചില്‍ കപ്പലുകള്‍ വിന്യസിച്ചതിനൊപ്പം നാവികസേനയുടെ ഹെലികോപ്റ്ററുകളും തെരച്ചിലില്‍ പങ്കുചേരുന്നുണ്ട്.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം ചേര്‍ന്നു. തിരച്ചില്‍ കൂടുതല്‍ ശക്തമാക്കാനും കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ഉള്‍പ്പെടെ ലഭ്യമായ എല്ലാ സംവിധാനങ്ങളും വിന്യസിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. മറൈന്‍ ഐജി, വിശാഖപട്ടണം പൊലീസ് കമ്മിഷണര്‍ എന്നിവര്‍ സംയുക്തമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയും കടല്‍ക്ഷോഭവും രക്ഷാപ്രവര്‍ത്തനത്തെ വെല്ലുവിളിക്കുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളികളെ സുരക്ഷിതമായി കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Share