അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തേക്ക് അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കുന്നതിനായി ദേശീയതലത്തില്‍ ഏകോപിത നടപടി ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിന്റെ ഭാഗമായി ജൂലൈ 9-ന് എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് മേധാവിമാരുടെ (ഡിജിപി) യോഗം വിളിച്ചിരിക്കുകയാണ്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള വ്യാജ തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി നല്‍കുന്ന സംഘങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനം രൂപീകരിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇന്റലിജന്‍സ് ബ്യൂറോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പൊലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

അതേസമയം, ഇന്ത്യയില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ വിവരശേഖരണത്തിനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലുള്ള ചൈനീസ് പൗരന്മാരുടെ പൂര്‍ണ വിവരങ്ങള്‍ ദേശീയ സുരക്ഷാ സംവിധാനത്തിന് കൈമാറാന്‍ ഡിജിപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, അസം, മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ ചൈനീസ് പൗരന്മാരുടെ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുക.

ജൂലൈ 9-ന് നടക്കുന്ന യോഗത്തില്‍ മയക്കുമരുന്ന് കടത്ത്, നക്‌സല്‍ ഭീഷണി, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

Share