ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

Published by
ജനം വെബ്‌ഡെസ്ക്

എഡിന്‍ബറോ: അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിന്റെ ഭാവിയെ തന്നെ മാറ്റിമറിച്ചേക്കാവുന്ന നിര്‍ണായക പരിഷ്‌കാരങ്ങള്‍ ഐസിസി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഉഭയകക്ഷി ഏകദിന പരമ്പരകള്‍ നടത്തുക എന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്.

ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം, ബുധനാഴ്ച എഡിന്‍ബറോയില്‍ നടക്കുന്ന ഐസിസിയുടെ വാര്‍ഷിക ജനറല്‍ യോഗത്തില്‍ 12 പൂര്‍ണ അംഗരാജ്യങ്ങളും ഈ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ക്രിക്കറ്റിന്റെ ഭാവി സംബന്ധിച്ച് ഐസിസി നിയോഗിച്ച അമേരിക്കന്‍ കണ്‍സള്‍ട്ടിങ് സ്ഥാപനമായ മക്കിന്‍സി നടത്തുന്ന തന്ത്രപരമായ അവലോകനത്തിന്റെ ഭാഗമായാണ് പുതിയ ആശയങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദിന മത്സരങ്ങളുടെ ദൈര്‍ഘ്യം കുറയ്‌ക്കുക, മുന്‍കാല ചാമ്പ്യന്‍സ് ലീഗ് ടി20 മാതൃകയില്‍ ആഗോള ഫ്രാഞ്ചൈസി ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കുക, ഏഷ്യാ കപ്പിന് സമാനമായ കൂടുതല്‍ ഭൂഖണ്ഡ ടൂര്‍ണമെന്റുകള്‍ കൊണ്ടുവരിക, ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയ്‌ക്കായി പ്രത്യേക മത്സര വിന്‍ഡോകള്‍ നിശ്ചയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്.

ടി20 ക്രിക്കറ്റിന്റെ അതിവേഗ വളര്‍ച്ചയോടെ പരമ്പരാഗത ഏകദിന മത്സരങ്ങള്‍ക്ക് പ്രേക്ഷകശ്രദ്ധ കുറയുന്നതും ഉഭയകക്ഷി ഏകദിന പരമ്പരകളുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നതുമാണ് ഇത്തരം മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ഭാവിയില്‍ ഏകദിന ക്രിക്കറ്റിനെ പ്രധാനമായും ലോകകപ്പ് ഒരുക്കങ്ങളിലേക്ക് ചുരുക്കുന്ന രീതിയിലേക്കാണ് ഐസിസി നീങ്ങുന്നതെന്നാണ് സൂചന.

അതേസമയം, 202729 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആയി വര്‍ധിപ്പിക്കാനും ഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ അയര്‍ലന്‍ഡ്, സിംബാബ്വെ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അവസരം ലഭിച്ചേക്കും. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. നിലവിലെ മത്സരചക്രം അവസാനിക്കുന്ന 2031ന് ശേഷമായിരിക്കും മാറ്റങ്ങള്‍ ഘട്ടംഘട്ടമായി നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Share