മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

Published by
ജനം വെബ്‌ഡെസ്ക്

മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്ന വധഭീഷണിക്കു പിന്നിലെ വ്യക്തിയെ തിരിച്ചറിഞ്ഞതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബന്ധപ്പെട്ട യുവാവിന് ഔദ്യോഗിക താക്കീത് നല്‍കിയതായും എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും പൊലീസ് വ്യക്തമാക്കി.

അന്താരാഷ്‌ട്ര നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉയരുന്ന ഭീഷണികളെ അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും നിലവില്‍ പൊതുസുരക്ഷയ്‌ക്ക് യാതൊരു ഭീഷണിയുമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും ഫെഡറല്‍ പൊലീസ് അറിയിച്ചു. ജൂലൈ 9-ന് മെല്‍ബണിലെ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ‘മെല്‍ബണ്‍ മീറ്റ്‌സ് മോദി’ പരിപാടിയുടെ ഫേസ്ബുക്ക് പ്രചാരണ പോസ്റ്റിന് താഴെയായിരുന്നു ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.

‘ഓസ്‌ട്രേലിയയില്‍ വന്നാല്‍ മരണമായിരിക്കും ഫലം’ എന്നായിരുന്നു കമന്റിലെ ഉള്ളടക്കം. പരിപാടി നടക്കുന്ന സ്റ്റേഡിയം അടച്ചിടണമെന്നും സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്ന് സംഘാടകര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായി കാര്‍ഷികം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനും മെല്‍ബണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്.

ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മെല്‍ബണില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

Share