ഓരോ സംഭാവനയും സുരക്ഷിതം; 3,264 കോടി ലഭിച്ചു, ഓരോ രൂപയ്‌ക്കും കണക്കുണ്ട്; വരവ്-ചെലവ് കണക്കുകൾ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടു

Published by
ജനം വെബ്‌ഡെസ്ക്

അയോധ്യ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകൾ   ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്  പുറത്തുവിട്ടു. ട്രസ്റ്റ് രൂപീകരിച്ചതിന് ശേഷം ഇതുവരെ 3,264 കോടി രൂപ സംഭാവനയായി ലഭിച്ചെന്നും 2,761 കോടി രൂപ ക്ഷേത്രനിർമാണം, തീർഥാടകർക്കുള്ള സൗകര്യങ്ങൾ, ഭരണച്ചെലവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചെന്നും ട്രസ്റ്റ് അറിയിച്ചു.

2,370 കോടി രൂപ ശ്രീരാമക്ഷേത്ര നിർമ്മാണം, ക്ഷേത്രസമുച്ചയ വികസനം, അടിസ്ഥാനസൗകര്യങ്ങൾ, അനുബന്ധ പദ്ധതികൾ എന്നിവയ്‌ക്കായാണ് ചെലവഴിച്ചത്. ഭക്തരുടെ വഴിപാടായി ലഭിച്ച 391 കോടി രൂപ ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, പരിപാലനം, തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ,  ചടങ്ങുകൾ എന്നിവയ്‌ക്കായി വിനിയോഗിച്ചു.

സംഭാവനയായി ലഭിച്ച സ്വർണവും വെള്ളിയും സംബന്ധിച്ചും ട്രസ്റ്റ് വിശദീകരിച്ചു. ക്ഷേത്ര നിർമാണത്തിനും അലങ്കാര ആവശ്യങ്ങൾക്കുമായാണ് വെള്ളി ഉരുക്കിയതെന്നും ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും  കൈവശമുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു.

ഭക്തർ സമർപ്പിച്ച വിലപിടിപ്പുള്ള ആഭരണങ്ങൾ, സ്വർണാഭരണങ്ങൾ, ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണം പൊതിഞ്ഞ രാമചരിത മാനസ് എന്നിവ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിലപിടിപ്പുള്ള എല്ലാ വഴിപാടുകളും സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും കൃത്യമായ രേഖകളോടെ പരിപാലിക്കുന്നുണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി. ഭക്തരുടെ ഓരോ സംഭാവനയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സംഭാവന നൽകിയവർക്ക് അത് പരിശോധിക്കാനുള്ള സംവിധാനമുണ്ടെന്നും ട്രസ്റ്റ് വ്യക്തമാക്കി.

 

 

 

Share