കാരയ്‌ക്കൽ: കാരയ്‌ക്കലിൽ നിന്ന് കടൽമാർഗം ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് വിഗ്രഹങ്ങൾ പോലീസ് പിടിച്ചെടുത്തു.
ധർമ്മപുരം പ്രദേശത്തെ ഒരു വീട്ടിൽ വിഗ്രഹങ്ങൾ ഒളിപ്പിച്ചിരിക്കുന്നതായി ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്ന് കാരയ്‌ക്കൽ സിറ്റി പോലീസ് നടത്തിയ റെയ്ഡിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. അന്വേഷണത്തിൽ ഇവ ഇലുവപ്പട്ട് ശിവക്ഷേത്രത്തിൽ നിന്ന് മോഷണം പോയ വിഗ്രഹങ്ങളാണെന്ന് വ്യക്തമായി.
സംഭവവുമായി ബന്ധപ്പെട്ട് ധർമ്മപുരം സ്വദേശിയായ അഭിരാമി സുന്ദരം (44), നാഗൈ ജില്ലയിലെ റെയ്‌ലാഡി സ്ട്രീറ്റിൽ താമസിക്കുന്ന ഷാജഹാൻ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് കാറുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വിഗ്രഹങ്ങൾക്ക് ലക്ഷക്കണക്കിന് രൂപ വിലവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അറസ്റ്റിലായവർക്ക് അന്താരാഷ്‌ട്ര വിഗ്രഹക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും, കാരയ്‌ക്കൽ വഴി ശ്രീലങ്കയിലേക്ക് മുമ്പും സമാനരീതിയിൽ വിഗ്രഹങ്ങൾ കടത്തിയിട്ടുണ്ടോയെന്നും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.















