കോഴിക്കോട്: ഫുട്ബോൾ താരങ്ങളോടുള്ള അമിതമായ ആരാധനയ്‌ക്കും ഫുട്ബോൾ ലഹരിക്കുമെതിരെ മുന്നറിയിപ്പുമായി സമസ്ത ഇ.കെ. വിഭാഗം നേതാവ് നാസർ ഫൈസി കൂടത്തായി. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും ഫുട്ബോൾ ലഹരി ഒരു വിശ്വാസിയെയും ജമാഅത്ത് നമസ്കാരത്തിൽ നിന്ന് അകറ്റരുതെന്നുമാണ് നാസർ ഫൈസി കൂടത്തായി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ലോകം മുഴുവൻ കാൽപന്തുകളിയുടെ ആരാവം മുഴുങ്ങുന്നതിനിടെയാണ് ആറാം നൂറ്റാണ്ടിലെ നിലപാടുമായി കൂടത്തായി എത്തിയിരിക്കുന്നത്.
ഒരു വിശ്വാസിയുടെ ജീവിതത്തിൽ വിനോദങ്ങൾ നമസ്കാരം ഉൾപ്പെടെയുള്ള മതപരമായ ഉത്തരവാദിത്തങ്ങൾക്ക് തടസ്സമാകരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കളിക്കുന്നതിലോ കളി കാണുന്നതിലോ അമിതമായ ആവേശവും സ്വാധീനവും ഒരു വിശ്വാസിക്ക് പാടില്ലെന്നും സമയം, പണം എന്നിവ അല്ലാഹു നൽകിയ അനുഗ്രഹങ്ങളായതിനാൽ അവ എങ്ങനെ വിനിയോഗിച്ചുവെന്നതിന് കണക്ക് ബോധിപ്പിക്കേണ്ടിവരുമെന്നും കുറിപ്പിൽ പറയുന്നു.
അല്ലാഹുവിനെ മാത്രമേ വിശ്വാസികൾ ആരാധിക്കാവൂ. ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ പലപ്പോഴും രാത്രിയിലും അർധരാത്രിക്ക് ശേഷവുമാണ് നടക്കുന്നതെന്നും, മത്സരങ്ങൾ കാണുമ്പോൾ ജമാഅത്ത് നമസ്കാരങ്ങൾക്ക് ഭംഗം വരും. ഒരു ടീമിനെയോ കളിക്കാരനെയോ ആരാധിക്കുന്നത് ശരിയല്ല. ഫാൻസ് സംസ്കാരം വ്യക്തി ആരാധനയായി മാറുമ്പോൾ അത് വിശ്വാസത്തെ പോലും ബാധിക്കുമെന്നും നാസർ ഫൈസി കൂടത്തായി പറയുന്നു.