കരൂർ കേസ്: ‘എഫ്‌ഐആറിൽ മുഖ്യമന്ത്രി വിജയ് പ്രതിയല്ല’; രാഷ്‌ട്രീയ പോരാട്ടത്തിന് സുപ്രീം കോടതിയെ ഉപയോഗിക്കരുതെന്ന് ഡിഎംകെയ്‌ക്ക് വിമർശനം

കരൂർ തിക്കിലും തിരക്കിലുംപെട്ട കേസിൽ മുഖ്യമന്ത്രി ജോസഫ് വിജയ് പ്രതിയല്ലെന്ന് സുപ്രീം കോടതി. മുഖ്യമന്ത്രിയുടെ സന്ദർശനം നിയന്ത്രിക്കണമെന്ന ഡിഎംകെയുടെ ഹർജി കോടതി തള്ളി; രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കോടതിയെ ഉപയോഗിക്കാനാവില്ലെന്നും വിമർശനം.

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: കരൂർ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആധവ് അർജുന്‍ എന്നിവരുടെ പൊതുപ്രസ്താവനകൾ തടയണമെന്നും, ഇരകളുടെ കുടുംബങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ ജനറൽ സെക്രട്ടറി ആർ.എസ്. ഭാരതി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

ജസ്റ്റിസ് കെ.വി. വിശ്വനാഥൻ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കുന്നതിനിടെയാണ് ഡിഎംകെയുടെ ആവശ്യങ്ങളെ രൂക്ഷമായി വിമർശിച്ചത്. “മുഖ്യമന്ത്രിയുടെ സന്ദർശനവും പരിപാടികളും സുപ്രീം കോടതി നിയന്ത്രിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” എന്ന് കോടതി ചോദിച്ചു.

‘വിജയ് പ്രതിയല്ല; വസ്തുതകൾ പരിശോധിക്കണം’

വാദത്തിനിടെ ഡിഎംകെക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ, മുഖ്യമന്ത്രി വിജയ് കേസിലെ ഒന്നാം പ്രതിയാണെന്ന് വാദിച്ചു. എന്നാൽ ബെഞ്ച് ഇത് തിരുത്തി.

“എഫ്‌ഐആറിൽ മുഖ്യമന്ത്രിയെ പ്രതിയായി പരാമർശിച്ചിട്ടില്ല. നിങ്ങളുടെ അപേക്ഷയിലും മുൻ സർക്കാർ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലും വിജയ് പ്രതിയല്ല. ആദ്യം വസ്തുതകൾ പരിശോധിക്കൂ,” എന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ വ്യക്തമാക്കി. വിജയ് കേസിൽ പ്രതിയല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ നീരജ് കിഷൻ കൗളും കോടതിയെ അറിയിച്ചു.

‘സംസാര സ്വാതന്ത്ര്യത്തിന് വിലക്ക് വേണമെന്നാണോ?’

മുഖ്യമന്ത്രിയും മന്ത്രിമാരും കേസുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവനകൾ നടത്തുന്നത് തടയണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടപ്പോൾ കോടതി അതിലും അതൃപ്തി രേഖപ്പെടുത്തി.

“സംസാര സ്വാതന്ത്ര്യത്തിന് കോടതി വിലക്ക് ഏർപ്പെടുത്തണമെന്നാണോ നിങ്ങളുടെ ആവശ്യം? ഒരു രാഷ്‌ട്രീയ എതിരാളിയുടെ പ്രസ്താവന തടയാൻ സുപ്രീം കോടതിയെ ഉപയോഗിക്കാൻ എങ്ങനെ കഴിയും?” എന്ന് ബെഞ്ച് ചോദിച്ചു.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരവും കാരുണ്യ നിയമനവും നൽകുന്നത് സിബിഐ അന്വേഷണത്തെ എങ്ങനെ ബാധിക്കുമെന്ന് കോടതി ചോദ്യം ചെയ്തു. ഇത്തരം അപേക്ഷ നൽകുന്നതിന് മുമ്പ് കൂടുതൽ ആലോചിക്കേണ്ടിയിരുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും കാരുണ്യ നിയമന ഉത്തരവുകളും വിതരണം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിജയ് ജൂലൈ 10-ന് കുടുംബാംഗങ്ങളെ കാണാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഡിഎംകെ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഇരകളുടെ കുടുംബങ്ങൾ സിബിഐ അന്വേഷണത്തിലെ പ്രധാന സാക്ഷികളായതിനാൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടപെടൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.

ടിവികെ മന്ത്രി ആധവ് അർജുന്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയും ഡിഎംകെ ഹർജിയിൽ ചൂണ്ടിക്കാട്ടി. കരൂർ സംഭവത്തിൽ മുൻ ഡിഎംകെ സർക്കാരിനെതിരെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ബെഞ്ച് ഹർജി പരിഗണിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയതോടെ അപേക്ഷ പിൻവലിക്കാൻ ഡിഎംകെ അഭിഭാഷകൻ അനുമതി തേടി. തുടർന്ന് നിയമപ്രകാരം ലഭ്യമായ മറ്റ് പരിഹാരങ്ങൾ തേടാൻ സ്വാതന്ത്ര്യം അനുവദിച്ച് ഹർജി പിൻവലിച്ചതായി രേഖപ്പെടുത്തി സുപ്രീം കോടതി തള്ളുകയായിരുന്നു.

Share