ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വെലാവദർ ദേശീയോദ്യാനത്തിന് സമീപമുള്ള കർജിയ ഗ്രാമത്തിൽ താമസിക്കുന്ന പോഹ്ഭായ് പർമാർ എന്ന യുവാവാണ് ആക്രമണത്തിനിരയായത്. കന്നുകാലികളെ മേയ്‌ക്കുന്നതിനായി സമീപ വനമേഖലയിലേക്ക് കൊണ്ടുപോയപ്പോഴാണ് സിംഹം ആക്രമിച്ചത്.
കന്നുകാലികളെ ലക്ഷ്യമിട്ട് എത്തിയ സിംഹം പെട്ടെന്ന് യുവാവിന് നേരെ ചാടിവീഴുകയായിരുന്നു. തല, കൈ, കാലുകൾ എന്നിവിടങ്ങളിൽ കടിയേറ്റ യുവാവിനെ രക്ഷിക്കാൻ നാട്ടുകാർ നിലവിളിച്ചും ശബ്ദമുണ്ടാക്കിയും ശ്രമിച്ചെങ്കിലും സിംഹം ഏറെ നേരം ആക്രമണം തുടർന്നു. ഒടുവിൽ അനങ്ങാതെ നിലത്ത് കിടന്ന യുവാവിനെ ഉപേക്ഷിച്ച് സിംഹം കാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഏകദേശം 30 മിനിറ്റോളം നീണ്ട ആക്രമണത്തിന് ശേഷം നാട്ടുകാർ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
ഗുജറാത്തിൽ വർധിക്കുന്ന സിംഹാക്രമണങ്ങൾ
അടുത്തിടെ ഗുജറാത്തിൽ സിംഹങ്ങളുടെ ആക്രമണം വർധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് അമ്രേലി ജില്ലയിൽ അഞ്ച് വയസ്സുകാരനെ മുത്തച്ഛന്റെ കൈകളിൽ നിന്ന് സിംഹം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും നിരവധി സിംഹങ്ങളെ വനംവകുപ്പ് പിടികൂടുകയും ചെയ്തിരുന്നു.
അതിന് പിന്നാലെ ഭാവ്‌നഗർ ജില്ലയിൽ 34 വയസ്സുള്ള ഗ്രാമവാസി സിംഹാക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ട് പുറത്തുവന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണമെന്ന് വനംവകുപ്പ് സംശയിക്കുന്നു.
തുടർച്ചയായ ആക്രമണങ്ങൾ ഗിർ വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിലെ ജനങ്ങളിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് പതിവായി എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്നും സ്ഥിരം വനംവകുപ്പ് സംഘത്തെ നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം, വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ രാത്രിസമയത്ത് ഒറ്റയ്‌ക്ക് സഞ്ചരിക്കരുതെന്നും കൂട്ടമായി മാത്രമേ യാത്ര ചെയ്യാവൂ എന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















