ഷൂട്ടൗട്ടില്‍ കൊളംബിയയെ വീഴ്‌ത്തി സ്വിറ്റ്സര്‍ലന്‍ഡ്; 72 വര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; ക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്റീനയെ നേരിടും

Published by
ജനം വെബ്‌ഡെസ്ക്

വാന്‍കൂവര്‍: നാടകീയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ 4-3ന് കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. വാന്‍കൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 1954ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വിറ്റ്സര്‍ലന്‍ഡ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനാണ് സ്വിസ് ടീം ഇതോടെ വിരാമമിട്ടത്.

ആദ്യ പകുതിയില്‍ കൊളംബിയയായിരുന്നു കൂടുതല്‍ ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തത്. നായകന്‍ ജെയിംസ് റോഡ്രിഗസിന്റെ അപകടകരമായ ഫ്രീകിക്ക് സ്വിസ് ഗോള്‍കീപ്പര്‍ ഗ്രെഗര്‍ കോബല്‍ മികച്ച സേവിലൂടെ തടഞ്ഞു. രണ്ടാം പകുതിയില്‍ മത്സരം കൂടുതല്‍ ആവേശകരമായി. സ്വിസ് നായകന്‍ ഗ്രാനിറ്റ് ഷാക്കയും ഡെനിസ് സക്കറിയയും മഞ്ഞക്കാര്‍ഡ് കണ്ടു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കൊളംബിയ വിജയത്തിന് ഏറ്റവും അടുത്തെത്തി.

കോര്‍ണര്‍ കിക്കില്‍ നിന്ന് ജോണ്‍ ലുകൂമി തൊടുത്ത ഹെഡ്ഡര്‍ കോബലിന്റെ കൈയില്‍ തട്ടി ക്രോസ് ബാറില്‍ ഇടിച്ച് പുറത്തേക്ക് പോയത് കൊളംബിയയ്‌ക്ക് നിര്‍ഭാഗ്യമായി. എക്സ്ട്രാ ടൈമിന്റെ 115-ാം മിനിറ്റിലും കൊളംബിയയ്‌ക്ക് സുവര്‍ണാവസരം ലഭിച്ചു. ഷാക്കയുടെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച ജാമിന്റണ്‍ കാമ്പാസിന് ഗോള്‍കീപ്പര്‍ മാത്രം മുന്നിലുണ്ടായിരുന്നിട്ടും അവസരം മുതലാക്കാനായില്ല. ആ നഷ്ടമാണ് ഒടുവില്‍ കൊളംബിയയ്‌ക്ക് തിരിച്ചടിയായത്.

ഷൂട്ടൗട്ടില്‍ സമ്മര്‍ദത്തെ അതിജീവിച്ച സ്വിറ്റ്സര്‍ലന്‍ഡ് 4-3ന് വിജയം സ്വന്തമാക്കി ചരിത്രനേട്ടം ആഘോഷിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ 3-2ന് തോല്‍പ്പിച്ചാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന അവസാന എട്ടിലെത്തിയത്.

Share