‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Published by
ജനം വെബ്‌ഡെസ്ക്

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് 3-2ന് തോറ്റതിന് പിന്നാലെ റഫറിയിങ്ങിനും വീഡിയോ അസിസ്റ്റന്റ് റഫറി തീരുമാനങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഈജിപ്ത് പരിശീലകന്‍ ഹൊസം ഹസന്‍. മത്സരത്തില്‍ നീതി ലഭിച്ചില്ലെന്നും, അര്‍ജന്റീനയ്‌ക്ക് അനുകൂലമായാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായതെന്നും ആരോപിച്ച അദ്ദേഹം, ‘ഇനി ഒരിക്കലും ലോകകപ്പ് കാണില്ല’ എന്ന കടുത്ത പ്രതികരണവും നടത്തി.

അറ്റ്‌ലാന്റയില്‍ നടന്ന ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ആദ്യഘട്ടത്തില്‍ 2-0ന് മുന്നിലായിരുന്ന ഈജിപ്ത്, പിന്നീട് ലീഡ് നഷ്ടപ്പെടുത്തി 3-2ന് അര്‍ജന്റീനയോട് കീഴടങ്ങുകയായിരുന്നു. മത്സരത്തിനിടെ റഫറിയുടെയും വാറിന്റെയും തീരുമാനങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന് എന്ന് ചോദിച്ച അദ്ദേഹം ഫിഫയ്‌ക്കെതിരെ വലിയ വിവാദമാണ് നടത്തിയിരിക്കുന്നത്.

ഈജിപ്തിന്റെ രണ്ടാം ഗോള്‍ എന്ന നിലയില്‍ സിക്കോ നേടിയ ഗോള്‍ വാര്‍ പരിശോധനയ്‌ക്ക് ശേഷം റദ്ദാക്കിയത് മത്സരത്തിലെ നിര്‍ണായക വഴിത്തിരിവായി. ഗോളിലേക്ക് നയിച്ച നീക്കത്തിന്റെ തുടക്കത്തില്‍ അര്‍ജന്റീനന്‍ പ്രതിരോധ താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനെതിരെ ഫൗള്‍ ഉണ്ടായെന്നായിരുന്നു റഫറിയുടെ വിലയിരുത്തല്‍. മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഹൊസം ഹസന്‍, റഫറിയുടെ തീരുമാനങ്ങളെ ശക്തമായി വിമര്‍ശിച്ചു.

‘ഞങ്ങള്‍ക്ക് ലഭിക്കേണ്ട പെനാല്‍റ്റി അനുവദിച്ചില്ല. മറ്റൊരു പെനാല്‍റ്റി സാധ്യത വാര്‍ പരിശോധിക്കാന്‍ പോലും തയ്യാറായില്ല. ഞങ്ങളുടെ രണ്ടാം ഗോള്‍ എന്തുകൊണ്ടാണ് റദ്ദാക്കിയതെന്ന് മനസ്സിലാകുന്നില്ല. മത്സരത്തില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല.’ അര്‍ജന്റീനന്‍ താരങ്ങളുടെ സമ്മര്‍ദം റഫറിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചുവെന്നും ഹസന്‍ ആരോപിച്ചു.

‘അര്‍ജന്റീനന്‍ ടീമിന്റെ സമ്മര്‍ദം റഫറിയെ സ്വാധീനിച്ചതായി തോന്നി. ജീവിതത്തില്‍ പലപ്പോഴും അനീതി സംഭവിക്കാം. പക്ഷേ കായികരംഗത്തും നീതി ഇല്ലെങ്കില്‍ അതാണ് ഏറ്റവും വലിയ നിരാശ.’ മത്സരശേഷം അദ്ദേഹം നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രതികരണം ലോകകപ്പിനെക്കുറിച്ചായിരുന്നു. ‘ഞാന്‍ നാട്ടിലെത്തിയാല്‍ ഇനി ഒരിക്കലും ലോകകപ്പ് കാണില്ല. ഈ ടൂര്‍ണമെന്റില്‍ നീതിയുണ്ടെന്ന് എനിക്ക് വിശ്വാസമില്ല.’എന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെയും സൂപ്പര്‍താരം ലയണല്‍ മെസിയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്താനാണ് ചില തീരുമാനങ്ങള്‍ ഉണ്ടായതെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. അതേസമയം, സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതുപോലെ ‘മത്സരം ഫിക്‌സ്ഡ് ആയിരുന്നു’ എന്ന് ഹസന്‍ ഔദ്യോഗികമായി പറഞ്ഞതായി സ്ഥിരീകരണമില്ല. എന്നാല്‍ റഫറിയിങ്ങിനെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ആവര്‍ത്തിച്ചത്.

ഈജിപ്ത് താരം സിക്കോയും റഫറിയുടെ തീരുമാനങ്ങളെയാണ് തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്. ‘റഫറിയുടെ തീരുമാനങ്ങളാണ് ഞങ്ങളുടെ തോല്‍വിക്ക് കാരണം. ഞങ്ങള്‍ ഈജിപ്ത് ജനതയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. അര്‍ജന്റീനയ്‌ക്ക് അഭിനന്ദനങ്ങള്‍.’ ഇതിനിടെ, മത്സരത്തിലെ വാര്‍ തീരുമാനങ്ങളെക്കുറിച്ച് ആരാധകരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും, മത്സരം ക്രമക്കേടിന് ഇരയായെന്ന ആരോപണത്തെ പിന്തുണയ്‌ക്കുന്ന തെളിവുകളൊന്നും പുറത്തുവന്നിട്ടില്ല.

Share