60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന തദ്ദേശീയമായി വികസിപ്പിച്ച പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെ വിജയകരമായ പരീക്ഷണം നടത്തി. ഒഡിഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ ഇന്ന് നടത്തിയ പരീക്ഷണത്തില്‍ ഉപയോക്താവ് നിര്‍വചിച്ച 60 കിലോമീറ്റര്‍ കുറഞ്ഞ ദൂരപരിധി കൃത്യമായി കൈവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആണ് ഹൈ എനര്‍ജി മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറിയുടെ സഹകരണത്തോടെ പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് രൂപകല്‍പ്പന ചെയ്തത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയുടെയും റിസര്‍ച്ച് സെന്റര്‍ ഇമാരത്തിന്റെയും സാങ്കേതിക പിന്തുണയും പദ്ധതിക്ക് ലഭിച്ചു.

സേനയില്‍ നിലവില്‍ ഉപയോഗിക്കുന്ന പിനാക ലോഞ്ചറില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഒരേ ലോഞ്ചറില്‍ നിന്ന് വിവിധ ദൂരപരിധിയിലുള്ള പിനാക റോക്കറ്റ് പതിപ്പുകള്‍ വിക്ഷേപിക്കാനാകുമെന്ന ശേഷിയും പരീക്ഷണം വിജയകരമായി തെളിയിച്ചു.

വിജയകരമായ പരീക്ഷണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒയെയും ഇന്ത്യന്‍ സൈന്യത്തെയും പദ്ധതിയില്‍ പങ്കാളികളായ വ്യവസായ സ്ഥാപനങ്ങളെയും അഭിനന്ദിച്ചു. ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റുകളുടെ തദ്ദേശീയ രൂപകല്‍പ്പനയിലും വികസന ശേഷിയിലും ഇന്ത്യ കൈവരിച്ച സുപ്രധാന നാഴികക്കല്ലാണ് ഈ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share