വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച രാത്രി ഇറാന്റെ ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ഭീഷണി.
നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ‘കഴിഞ്ഞ രാത്രി ഞങ്ങള്‍ അവര്‍ക്കെതിരെ അതിശക്തമായ ആക്രമണം നടത്തി. വളരെ ശക്തമായ ആക്രമണം. ഇന്നും അതുപോലെ ശക്തമായി ആക്രമിച്ചേക്കും. ഞാന്‍ അവര്‍ക്കൊരു ചെറിയ മുന്നറിയിപ്പ് നല്‍കുകയാണ്. ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണം നടത്താന്‍ പോകുകയാണ്,’ ട്രംപ് പറഞ്ഞു.
ഇറാന്‍ അന്താരാഷ്‌ട്ര സമുദ്രഗതാഗതത്തിന് ഭീഷണിയാണെന്നും കപ്പലുകള്‍ക്ക് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിക്കുന്നുവെന്നും ട്രംപ് ആരോപിച്ചു. ഇറാന്റെ ആണവായുധ ശേഷി ഇല്ലാതാക്കുകയെന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന തരത്തിലാണ് ഇറാന്‍ ലോകത്തോട് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
’47 വര്‍ഷമായി പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളുടെ കേന്ദ്രമാണ് ഇറാന്‍. ഇനി അവര്‍ ആരെയും ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ല. ഞങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ് ഇറാന് ആണവായുധം ഉണ്ടാകാന്‍ പാടില്ല,’ ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ പുതിയ മുന്നറിയിപ്പോടെ പശ്ചിമേഷ്യയില്‍ വീണ്ടും സൈനിക സംഘര്‍ഷം രൂക്ഷമാകുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. അമേരിക്കയുടെയും ഇറാന്റെയും നീക്കങ്ങള്‍ ആഗോള സമൂഹം ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്.