തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമർദത്തിന്റെ സ്വാധീനം തുടരുന്നതിനാൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ശക്തി കൂടിയ ന്യൂനമർദ മേഖല രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-കിഴക്കൻ ദിശയിലേക്ക് നീങ്ങി ക്രമേണ ദുർബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച വരെ കേരളത്തിലും മാഹിയിലും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും പ്രവചിക്കുന്നു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പുണ്ട്. നദിക്കരകൾ, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങൾ, വെള്ളക്കെട്ട് പതിവുള്ള മേഖലകൾ എന്നിവിടങ്ങളിലുള്ളവരും മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ച് മുൻകൂട്ടി വിവരം ശേഖരിച്ച് ആവശ്യമായാൽ പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റോടുകൂടിയ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റ് സംസ്ഥാനത്ത് ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാൻ സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്നും, അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അധികൃതർ മുന്നറിയിപ്പ് നൽകി