മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കരകുളം നെല്ലിവിളയിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാളയം മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തിയിരുന്ന ജയാഭവനിൽ രവീന്ദ്രൻ (76) ആണ് മരിച്ചത്. മൃതദേഹത്തിന് ഏകദേശം ഒരു മാസത്തോളം പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.

കഴിഞ്ഞ ഒരു മാസമായി രവീന്ദ്രനെ പുറത്തുകാണാത്ത സാഹചര്യത്തിൽ ക്ഷേമപെൻഷൻ വിതരണം ചെയ്യാനെത്തിയ ജീവനക്കാർ വീട്ടിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ദിവസങ്ങൾക്കുശേഷം വീണ്ടും എത്തിയപ്പോഴും വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായതോടെ സമീപവാസികളെ വിവരം അറിയിച്ചു.

തുടർന്ന് മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതിരുന്നതിനെ തുടർന്ന് നെടുമങ്ങാട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് കട്ടിലിൽ അസ്ഥികൂടമായി മാറിയ മൃതദേഹം കണ്ടെത്തിയത്. മാംസ ഭാഗങ്ങൾ പൂർണമായും അഴുകി നശിച്ച നിലയിലായിരുന്നു.

അഞ്ച് വർഷം മുമ്പ് ഭാര്യ ലളിത മരിച്ചതിന് ശേഷം രവീന്ദ്രൻ ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. മക്കൾ: ജയകുമാർ, ഗിരീഷ് കുമാർ, ലതകുമാരി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

Share