തിരുവനന്തപുരം: തിരുവല്ലം ടോൾ പ്ലാസയ്‌ക്ക് സമീപം ബൈക്ക് അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്ന പ്രാഥമിക നിഗമനം തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബൈക്കിന് പിന്നിൽ കാർ ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തി.
എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയതിനെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ മലയിൻകീഴ് സ്വദേശിയുടെ വീട്ടിൽ നിന്ന് അപകടത്തിൽപ്പെട്ട കാർ കണ്ടെത്തി. കാർ ഓടിച്ചിരുന്ന വിപിൻ എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ കടന്നുപോയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എൻജിനീയറായിരുന്നു നവീൻ. കിൻഫ്രയിലെ ഐടി സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മൃദുല. നവീന്റെ ജന്മദിനമായിരുന്ന ഇന്നലെയാണ് ഇരുവരും ബൈക്കിൽ കോവളം ഭാഗത്തേക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൃദുല സംഭവസ്ഥലത്ത് തന്നെ മരിച്ചു. നവീൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















