കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ സമർപ്പിച്ച മാപ്പപേക്ഷ തള്ളി വകുപ്പ് സെക്രട്ടറി കെ. ബിജു IASനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. “ഇതാണോ നിരുപാധിക മാപ്പപേക്ഷ?” എന്ന് ചോദിച്ച കോടതി, സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകി.
കേസിന്റെ വാദത്തിനിടെ കോടതി നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായി. “കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിന് രക്ഷിക്കാനാകില്ല. എങ്ങനെ നേരിടണമെന്ന് കോടതിക്ക് അറിയാം” എന്നായിരുന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
‘ജനങ്ങളെയാണ് സേവിക്കേണ്ടത്, സർക്കാരിനെയല്ല’
കേസിൽ മുൻ വകുപ്പ് സെക്രട്ടറിയായ എ.പി.എം. മുഹമ്മദ് ഹനീഷിനെയും കോടതി വിമർശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിനെയല്ല, ജനങ്ങളെയാണ് സേവിക്കേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു. സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ ഭരണഘടനാപരമായ ഉത്തരവാദിത്തം മറക്കരുതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
സർക്കാർ ഉദ്യോഗസ്ഥർ ഭീഷണികൾക്ക് വഴങ്ങരുതെന്നും “ധീരന് മരണം ഒരിക്കലേയുള്ളൂ” എന്ന പരാമർശവും കോടതി നടത്തി.
മാപ്പപേക്ഷ നൽകിയെങ്കിലും അംഗീകരിച്ചില്ല
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിനെ തുടർന്ന് കോടതിയലക്ഷ്യ നടപടിയുടെ പശ്ചാത്തലത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷ നൽകിയിരുന്നു.
പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശങ്ങൾ അനുചിതമായിപ്പോയെന്നും, കോടതിക്കെതിരായ എല്ലാ പരാമർശങ്ങളും പിൻവലിക്കുന്നതായും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പിഴവ് ബോധ്യപ്പെട്ടതിനെ തുടർന്ന് വിവാദ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവിറക്കിയതായും അദ്ദേഹം കോടതിയെ അറിയിച്ചു.
എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന കോടതി, അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.