കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലം നാളെ നടക്കും. തിരുവനന്തപുരത്തെ ദി ലീല റാവിസ് ഹോട്ടലില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേലത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പ്രമുഖ ഓക്ഷണറായ ചാരു ശര്‍മ്മ നേതൃത്വം നല്‍കും. ലേല നടപടികള്‍ പൂര്‍ത്തിയായ ശേഷം വൈകിട്ട് ആറുമണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും. താരലേലം ആരാധകര്‍ക്ക് ജിയോ ഹോട്സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ തത്സമയം കാണാനും അവസരമൊരുക്കിയിട്ടുണ്ട്.

ഇത്തവണ ലേലപ്പട്ടികയില്‍ ആകെ 173 താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. കൗമാര പ്രതിഭകള്‍ മുതല്‍ രഞ്ജി ട്രോഫിയില്‍ മികവ് തെളിയിച്ച പരിചയസമ്പന്നരായ താരങ്ങള്‍ വരെ പട്ടികയിലുണ്ട്. ഇതില്‍ വിവിധ ഫ്രാഞ്ചൈസികള്‍ ഇതിനകം 17 താരങ്ങളെ റിട്ടെയ്ന്‍ ചെയ്തിട്ടുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂര്‍ ടൈറ്റന്‍സും നാല് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും ട്രിവാന്‍ഡ്രം റോയല്‍സും മൂന്ന് താരങ്ങളെ വീതവും, കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ട് താരങ്ങളെയും ആലപ്പി റിപ്പിള്‍സ് ഒരു താരത്തെയുമാണ് റിട്ടെയ്ന്‍ ചെയ്തത്. ഇതോടെ ശേഷിക്കുന്ന 156 താരങ്ങള്‍ക്കായാണ് ആറ് ഫ്രാഞ്ചൈസികളും ലേലരംഗത്ത് ഏറ്റുമുട്ടുക.

ഓരോ ടീമിനും 50 ലക്ഷം രൂപ വരെയാണ് പരമാവധി ചെലവഴിക്കാനാകുക. ഓരോ സ്‌ക്വാഡിലും കുറഞ്ഞത് 16 താരങ്ങളും പരമാവധി 20 താരങ്ങളും ഉള്‍പ്പെടുത്തണം. റിട്ടെയ്ന്‍ ചെയ്ത താരങ്ങളുടെ തുക കുറച്ച ശേഷമുള്ള ബജറ്റിനുള്ളിലാണ് ഓരോ ഫ്രാഞ്ചൈസിയും പുതിയ താരങ്ങളെ സ്വന്തമാക്കേണ്ടത്.

താരങ്ങളെ അനുഭവസമ്പത്തും പ്രകടനവും അടിസ്ഥാനമാക്കി എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎല്‍ മത്സരപരിചയമുള്ള ‘എ’ കാറ്റഗറി താരങ്ങളുടെ അടിസ്ഥാന വില മൂന്ന് ലക്ഷം രൂപയാണ്. അണ്ടര്‍-19, അണ്ടര്‍-23 തലങ്ങളില്‍ ശ്രദ്ധേയരായ ‘ബി’ കാറ്റഗറി താരങ്ങള്‍ക്ക് 1.5 ലക്ഷം രൂപയും, ജില്ലാ-സോണല്‍-കെസിഎ ടൂര്‍ണമെന്റുകളില്‍ മികവ് തെളിയിച്ച ‘സി’ കാറ്റഗറി താരങ്ങള്‍ക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില.

മൂന്നാം സീസണിലെത്തുന്ന കേരള ക്രിക്കറ്റ് ലീഗ് രാജ്യത്തെ ശ്രദ്ധേയമായ ആഭ്യന്തര ടി20 ലീഗുകളിലൊന്നായി വളര്‍ന്നുകഴിഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ സീസണില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഫാന്‍കോഡ്, ഏഷ്യാനെറ്റ് പ്ലസ് എന്നിവയിലൂടെ കോടിക്കണക്കിന് പ്രേക്ഷകരാണ് മത്സരങ്ങള്‍ വീക്ഷിച്ചത്. കാഴ്ചക്കാരുടെ എണ്ണത്തില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിനെയും മഹാരാജ ട്രോഫിയെയും മറികടന്ന കെസിഎല്‍, ഇത്തവണയും കൂടുതല്‍ ആവേശകരമായ പോരാട്ടങ്ങള്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

Share