റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Published by
ജനം വെബ്‌ഡെസ്ക്

വിശാഖപട്ടണം: ഇന്തോ-പസഫിക് മേഖലയിൽ സംഘർഷങ്ങൾ വർധിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷാ വെല്ലുവിളികൾ കടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സമുദ്ര പ്രതിരോധശേഷി മറ്റൊരു വലിയ ചുവടുവെപ്പിലേക്ക്. അത്യാധുനിക സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐ എൻ എസ് മഹേന്ദ്രഗിരി (F-38) ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും.

വിശാഖപട്ടണം നാവിക ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യുദ്ധക്കപ്പൽ രാജ്യത്തിന് സമർപ്പിക്കും. തിരമാലകളെ കീറി ദേശീയപതാകയുമായി മുന്നേറുന്ന ഐ എൻ എസ് മഹേന്ദ്രഗിരി, ഇന്ത്യയുടെ സമുദ്രശക്തിയുടെയും ‘ആത്മനിർഭർ ഭാരത്’ പ്രതിരോധ നയത്തിന്റെയും ഏറ്റവും പുതിയ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.

സാധാരണ യുദ്ധക്കപ്പലല്ല ഐ എൻ എസ് മഹേന്ദ്രഗിരി. റഡാറിൽ എളുപ്പത്തിൽ കണ്ടെത്താനാകാത്ത സ്റ്റെൽത് ടെക്നോളജി ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ശത്രുവിന് കപ്പലിന്റെ സാന്നിധ്യം തിരിച്ചറിയുക തന്നെ വലിയ വെല്ലുവിളിയാകും. ആവശ്യമെങ്കിൽ ശത്രുവിനെ അപ്രതീക്ഷിതമായി ആക്രമിക്കാനും പ്രത്യാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഈ സാങ്കേതികവിദ്യ സഹായിക്കും.

Project-17A പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച Nilgiri Class Stealth Frigate ആയ മഹേന്ദ്രഗിരിക്ക് ഒരേസമയം മൂന്ന് തലങ്ങളിലായി യുദ്ധം ചെയ്യാൻ കഴിയും.

✦ ശത്രുവിന്റെ യുദ്ധവിമാനങ്ങളെ തകർക്കുന്ന Surface-to-Air Missiles
✦ ശത്രു യുദ്ധക്കപ്പലുകളെ ലക്ഷ്യമിടുന്ന Surface-to-Surface Missiles
✦ കടലിനടിയിൽ ഒളിഞ്ഞിരിക്കുന്ന സബ്‌മറൈനുകളെ വേട്ടയാടുന്ന Anti-Submarine Warfare System

ഇതിനൊപ്പം അത്യാധുനിക റഡാർ, ഇലക്ട്രോണിക് വാർഫെയർ സംവിധാനം, സെൻസറുകൾ, സംയോജിത കോംബാറ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവയും കപ്പലിലുണ്ട്.

മുംബൈയിലെ Mazagon Dock Shipbuilders Limited (MDL) ആണ് ഇന്ത്യൻ നാവികസേനയുടെ Warship Design Bureau രൂപകൽപ്പന ചെയ്ത ഈ യുദ്ധക്കപ്പൽ നിർമ്മിച്ചത്.

കപ്പലിലെ 75 ശതമാനത്തിലധികം ഉപകരണങ്ങളും സാങ്കേതികവിദ്യയും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഇത് ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദന മേഖലയ്‌ക്കും MSME സ്ഥാപനങ്ങൾക്കും ആഭ്യന്തര കപ്പൽനിർമാണ വ്യവസായത്തിനും വലിയ കരുത്താകും.
യുദ്ധസാഹചര്യങ്ങളിൽ മാത്രമല്ല, ദുരന്തസമയങ്ങളിലും INS Mahendragiri നിർണായക പങ്ക് വഹിക്കും.

ദുരന്തനിവാരണ (HADR) ദൗത്യങ്ങൾ, കടലിലെ രക്ഷാപ്രവർത്തനങ്ങൾ, ദീർഘദൂര സമുദ്ര നിരീക്ഷണം,അന്താരാഷ്‌ട്ര സമുദ്ര സുരക്ഷാ ദൗത്യങ്ങൾ,
മാനുഷിക സഹായ പ്രവർത്തനങ്ങൾ എന്നിവയിലും ഈ കപ്പൽ സജീവമാകും.

ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്തോ-പസഫിക് മേഖലയിലും ചൈനയുടെ സൈനിക സാന്നിധ്യം വർധിക്കുകയും ആഗോള സമുദ്രസുരക്ഷ കൂടുതൽ നിർണായകമാകുകയും ചെയ്യുന്ന ഘട്ടത്തിലാണ് INS Mahendragiri നാവികസേനയിൽ ചേരുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ നാവികസേനയിൽ ഉൾപ്പെടുത്തിയ യുദ്ധക്കപ്പലുകളുടെ എണ്ണം 18 കടക്കുകയാണ്. 2026-ൽ ഇത്രത്തോളം പുതിയ യുദ്ധക്കപ്പലുകൾ കൂടി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സമുദ്ര പ്രതിരോധശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Share