‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Published by
ജനം വെബ്‌ഡെസ്ക്

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധവിരാമം ദുർബലമാകുന്നതിനിടെ ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ വീണ്ടും ഭീഷണി ഉയർത്തുകയോ ആക്രമണത്തിന് മുതിരുകയോ ചെയ്താൽ ‘1000 മിസൈലുകൾ ഇതിനകം ലക്ഷ്യം വെച്ച് സജ്ജമാണ്; ആവശ്യമെങ്കിൽ ആയിരക്കണക്കിന് കൂടുതൽ മിസൈലുകൾ പിന്നാലെ എത്തും’ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

ഇറാന്റെ പരമോന്നത നേതാവായ അയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കണമെന്ന മുദ്രാവാക്യങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഈ പ്രതികരണം.

ലോക എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഇറാൻ പരസ്യമായി ഉറപ്പുനൽകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലായിരിക്കണമെന്നും കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ടെഹ്റാൻ ആവർത്തിക്കുന്നു.

ഇറാന്റെ ഈ നിലപാട് ആഗോള ഊർജ വിപണിയിലും സുരക്ഷാ രംഗത്തും പുതിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഇറാനുമായുള്ള പുതിയ ആണവകരാർ സാധ്യമാകണമെങ്കിൽ  സമ്പുഷ്ടമാക്കിയ യൂറേനിയം ശേഖരം ഇറാൻ കൈമാറേണ്ടിവരുമെന്ന നിലപാട് അമേരിക്ക ആവർത്തിച്ചു. എന്നാൽ ഈ ആവശ്യം ടെഹ്റാൻ ഇതിനകം തള്ളിക്കളഞ്ഞിട്ടുണ്ട്.

അതിനിടെ, ഇറാൻ വീണ്ടും കപ്പലുകൾ ആക്രമിക്കുന്നത് അവസാനിപ്പിക്കാതെ ഒരു കരാറിലേക്കും പോകില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ വ്യോമാക്രമണങ്ങളും ഇറാന്റെ തിരിച്ചടികളും, ഹോർമുസ് കടലിടുക്കിലെ സംഘർഷവും, ആണവ ചർച്ചകളിലെ അനിശ്ചിതത്വവും ചേർന്ന് പശ്ചിമേഷ്യയെ വീണ്ടും വലിയ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. സാഹചര്യം നിയന്ത്രണത്തിലാക്കാൻ ഒമാന്റെ മധ്യസ്ഥതയിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണ്.

Share