ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) രംഗത്ത്. കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും, സംഭവത്തിന് പിന്നിലെ സംഘടിത ശൃംഖലയെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (NIA) അന്വേഷണം നടത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു.
സാവരിയ ബസന്തിന്റെ ക്രൂരമായ കൊലപാതകത്തിൽ അഗാധമായ ദുഃഖവും തീവ്രമായ ആശങ്കയും രേഖപ്പെടുത്തിയ എബിവിപി, ഇത് ഒറ്റപ്പെട്ട കുറ്റകൃത്യമായി മാത്രം കാണാനാകില്ലെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
സ്ത്രീകളെ ലക്ഷ്യമിട്ട് നടക്കുന്ന ചൂഷണവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടിത ശൃംഖലകളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സ്ത്രീ ചൂഷണവും വ്യാജ മതപരിവർത്തന പ്രവർത്തനങ്ങളും തടയാൻ രാജ്യത്ത് കൂടുതൽ ശക്തമായ നിയമസംവിധാനം രൂപീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടന അഭിപ്രായപ്പെട്ടു.















