ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: നാലുമാസം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഗർഭിണിയായ ഭാര്യയും വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഭർത്താവും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. എടത്വ കൊടുപ്പുന്നം പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30), ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മ (27) എന്നിവരെയാണ് രണ്ട് ദിവസത്തെ വ്യത്യാസത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹരീഷ്മയെ രണ്ടു ദിവസം മുന്‍പാണ് മാവേലിക്കരയിലെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരീഷ്മയുടെ മരണവിവരമറിഞ്ഞതോടെ ഖത്തറിൽ ജോലി ചെയ്തിരുന്ന സനുക്കുട്ടൻ ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ദോഹയിൽ നിന്ന് ബംഗളൂരു വഴി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്നാണ് അദ്ദേഹം വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സഹോദരനും ബന്ധുക്കളും വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ഫോണിൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

സംശയം തോന്നിയ ബന്ധുക്കൾ ബംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സനുക്കുട്ടൻ അവിടെ വിമാനമിറങ്ങിയതായി സ്ഥിരീകരിച്ചത്. തുടർന്ന് ബംഗളൂരുവിലുള്ള മലയാളി അസോസിയേഷന്റെ സഹായത്തോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ ഒരു ലോഡ്ജ് മുറിയിൽ സനുക്കുട്ടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഹരീഷ്മയുടെ മൃതദേഹം നേരത്തെ മാവേലിക്കരയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു.

നാലുമാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.  ഒരു മാസം മുൻപാണ് സനുക്കുട്ടൻ ദോഹയിലേക്ക് പോയത്. ഗർഭിണിയായിരുന്ന ഹരീഷ്മയുടെ മരണവും, വിവരം അറിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ സനുക്കുട്ടൻ ബംഗളൂരുവിൽ ഇറങ്ങി ലോഡ്ജിൽ താമസിച്ചതും തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടതും  ദുരൂഹത ഉയർത്തിയിട്ടുണ്ട്.

ദമ്പതികൾക്കിടയിൽ എന്താണ് സംഭവിച്ചതെന്നും, സനുക്കുട്ടൻ എന്തുകൊണ്ടാണ് നെടുമ്പാശേരിയിലേക്ക് യാത്ര തുടരാതെ ബംഗളൂരുവിൽ തന്നെ തങ്ങാൻ തീരുമാനിച്ചതെന്നുമാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവരുടെയും മൊബൈൽ ഫോൺ രേഖകൾ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Share