കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. അനസ്തീഷ്യ, പീഡിയാട്രിക്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരാണ് ബോർഡിലുള്ളത്.
കുട്ടിക്ക് നൽകിയ മരുന്നുകൾ, ചികിത്സാ നടപടികൾ, ഡോക്ടർമാരുടെയും ആശുപത്രി മാനേജ്മെന്റിന്റെയും പങ്ക് എന്നിവ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും മെഡിക്കൽ ബോർഡ് വിശദമായി പരിശോധിക്കും. സാമ്പത്തിക നേട്ടത്തിനായി അനാവശ്യ ചികിത്സ നടത്തിയിരുന്നോയെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടും. ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസിന്റെ തുടർനടപടികൾ.
കളിക്കുന്നതിനിടെ മുഖത്ത് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒരു വർഷവും അഞ്ച് മാസവും പ്രായമായ ദേവാൻഷിന് മുറിവ് തുന്നുന്നതിനായി അനസ്തീഷ്യ നൽകിയിരുന്നു. തുടർന്ന് കുട്ടിക്ക് മസ്തിഷ്‌കാഘാതം സംഭവിക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.
പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ കുട്ടിക്ക് അനസ്തീഷ്യ നൽകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും, അനസ്തീഷ്യ നൽകിയ ശേഷം ആവശ്യമായ തുടർചികിത്സയിൽ കാലതാമസം ഉണ്ടായതായും സൂചനയുണ്ട്.
എരമം സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏകമകനായിരുന്നു ദേവാൻഷ് ശൗര്യ. സംഭവത്തിൽ മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.















