തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന് വൻ തിരിച്ചടി. എറണാകുളം റൂറൽ സൈബർ പൊലീസിന്റെ റിപ്പോർട്ടിനെ തുടർന്ന് നിഹാദിന്റെ യൂട്യൂബ് ചാനൽ യൂട്യൂബ് അധികൃതർ നീക്കം ചെയ്തു.

സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നേരത്തെ നിഹാദിനെതിരെ ഐടി നിയമപ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. ‘തൊപ്പി ഗ്യാങ്’ അംഗങ്ങളായ മമ്മു, ഷമീർ എന്നിവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി പുറത്തിറക്കിയ വീഡിയോയിലാണ് ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതെന്നാണ് കേസ്. വീഡിയോയിൽ സുഹൃത്തുക്കൾക്കെതിരെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളും നിഹാദ് ഉന്നയിച്ചിരുന്നു.

നിഹാദിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി ശക്തമാക്കിയത്. പോക്‌സോ, ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ, ലൈംഗികാതിക്രമം, മാനസികവും ശാരീരികവുമായ പീഡനം, അശ്ലീല പ്രദർശനം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി പരാതികളാണ് നിഹാദിനും സംഘത്തിനുമെതിരെ വിവിധ ഘട്ടങ്ങളിലായി ഉയർന്നിട്ടുള്ളത്. ഈ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു. സംസ്ഥാന സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി പലതവണ നോട്ടീസ് നൽകിയിട്ടും നിഹാദ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങിയ സാഹചര്യത്തിൽ നിഹാദ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എന്നാൽ കുറ്റത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ എതിർത്ത് എറണാകുളം റൂറൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും അന്വേഷണസംഘം അറിയിച്ചു.

Share