ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടുകളും ഗുരുതര നടപടിക്രമ ലംഘനങ്ങളും കണ്ടെത്തിയതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട്. പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നൽകിയിരുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

പദ്ധതിക്കായി 4.89 കോടി രൂപ ചെലവഴിച്ചെങ്കിലും, ചെലവുകളിലും നടപടിക്രമങ്ങളിലും നിരവധി ക്രമക്കേടുകൾ ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വീഡിയോ കോൺഫറൻസ് മുറിയുടെ നിർമ്മാണത്തിലും സാധനങ്ങൾ വാങ്ങിയതിലും ടെണ്ടർ നടപടികൾ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ.

സാമൂഹ്യ സുരക്ഷാ മിഷനെ പദ്ധതി നടപ്പാക്കാൻ സർക്കാർ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നില്ലെന്നും, സർക്കാർ അനുമതിയില്ലാതെ പ്രവർത്തനങ്ങൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സാനിറ്റൈസർ ഉത്പാദനത്തിന് സർക്കാർ അനുമതി ഇല്ലാതിരുന്നതും, ലൈസൻസ് ഇല്ലാതെ ജയിൽവകുപ്പിന് ഉത്പാദനാനുമതി നൽകിയതും ഉൾപ്പെടെയുള്ള ഗുരുതര ചട്ടലംഘനങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

കൂടാതെ, 30 ലക്ഷം രൂപ ചെലവഴിച്ച് കിയോസ്‌കുകൾ വാങ്ങിയത് ചട്ടവിരുദ്ധമായിരുന്നുവെന്നും, സാനിറ്റൈസർ നിർമ്മാണത്തിലും വിതരണത്തിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പല ചെലവുകൾക്കും ജിഎസ്ടി രേഖകളില്ലെന്നും, കൈയെഴുത്ത് രേഖകളാണ് കൂടുതലായും ഹാജരാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പദ്ധതിയുടെ ഓഡിറ്റ് നടത്തിയെന്നാണ് ഡോ. മുഹമ്മദ് അഷീലിന്റെ വിശദീകരണം. എന്നാൽ ഇതിന് ആവശ്യമായ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും, നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ വിലയിരുത്തൽ.

 

 

Share