അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: വടകരപ്പതിയിൽ മൂക്കുത്തി കവർന്നെടുക്കാൻ വയോധികയെ കൊലപ്പെടുത്തി കത്തിച്ച് കുഴിച്ചുമൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ആട്ടയാമ്പതി സ്വദേശിയായ 17-കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉദയകുമാറിന്റെ സുഹൃത്താണ് ഇയാൾ.

അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, 17-കാരനാണ് സരസാളിന്റെ തലയ്‌ക്ക് പിന്നിൽ വെട്ടുകത്തി ഉപയോഗിച്ച് അടിച്ചത്. അടിയേറ്റ് നിലത്തുവീണ സരസാളിന്റെ മൂക്കിലെ സ്വർണമുക്കുത്തി മുഖ്യപ്രതി ഉദയകുമാർ അഴിച്ചെടുക്കുകയായിരുന്നു.

ഇതിനുശേഷം വയോധിക മരിച്ചെന്ന് ഉറപ്പാക്കാൻ ഉദയകുമാർ കഴുത്തിൽ ആഞ്ഞു ചവിട്ടിയതായും അന്വേഷണത്തിൽ കണ്ടെത്തി. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിക്കാൻ പ്രതികൾ ശ്രമിച്ചു. മൃതദേഹം കത്തിക്കുമ്പോൾ ദുർഗന്ധം പുറത്തറിയാതിരിക്കാൻ ആദ്യം പച്ചചാണകം പുരട്ടുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. തുടർന്ന് പാതി കത്തിയ മൃതദേഹം ചാക്കിലാക്കി കുഴിച്ചുമൂടിയെന്നും പൊലീസ് അറിയിച്ചു.

കേസിൽ നേരത്തെ അറസ്റ്റിലായ ഉദയകുമാറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 17-കാരന്റെ പങ്ക് വ്യക്തമായത്.  കഴിഞ്ഞ ഡിസംബറിൽ സുഹൃത്തിനെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഈ 17 കാരൻ അറസ്റ്റിലായിരുന്നു. കേസിൽ ജുവനൈൽ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞിരുന്ന 17-കാരൻ ഒരു മാസം മുൻപാണ് പുറത്തിറങ്ങിയത്.

Share