ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

Published by
ജനം വെബ്‌ഡെസ്ക്

പാരീസ്: 2022 ഫിഫ ലോകകപ്പിനിടെ അര്‍ജന്റീനന്‍ താരം പാപ്പു ഗോമസ് ഡോപ്പിങ് പരിശോധനയില്‍ കുടുങ്ങിയ കാര്യം ഫിഫയും അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും ചേര്‍ന്ന് മറച്ചുവെച്ചെന്ന ഗുരുതര ആരോപണവുമായി ഫ്രഞ്ച് അന്വേഷണാത്മക കായിക മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന. അര്‍ജന്റീനന്‍ ഫുട്‌ബോളിലെ അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ച് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ ആരോപണം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൊളിനയുടെ റിപ്പോര്‍ട്ടില്‍, ലോകകപ്പിനിടെ പാപ്പു ഗോമസിന്റെ ഡോപ്പിങ് പരിശോധനാ ഫലം പുറത്തുവരാതിരിക്കാന്‍ ഫിഫ ഇടപെട്ടുവെന്നാണ് ആരോപിക്കുന്നത്. ഈ ആരോപണം സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അര്‍ജന്റീനന്‍ ഫുട്‌ബോളിനെ ചുറ്റിപ്പറ്റിയ വിവാദങ്ങള്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെ സാമ്പത്തിക തട്ടിപ്പും പണം വെളുപ്പിക്കലും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 2022 ലോകകപ്പിന് ഒന്‍പത് ദിവസം മുമ്പ് ദേശീയ ടീമിന്റെ അന്താരാഷ്‌ട്ര വാണിജ്യാവകാശങ്ങള്‍ അനുഭവപരിചയമില്ലാത്ത അമേരിക്കന്‍ കമ്പനിയായ Tour Prenter എന്ന കമ്പനിക്ക് കെമാറിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഫിഫ ലോകകപ്പ് സമ്മാനത്തുകയും കോണ്‍മെബോള്‍ വരുമാനവും ഉള്‍പ്പെടെ കോടിക്കണക്കിന് ഡോളര്‍ അമേരിക്കയിലെയും ഓഫ്ഷോര്‍ കമ്പനികളിലെയും ഷെല്‍ സ്ഥാപനങ്ങളിലേക്ക് മാറ്റിയതായും മൊളിന ആരോപിക്കുന്നു. ഈ ഫണ്ടുകള്‍ ഉപയോഗിച്ച് ആഡംബര വസതികള്‍, സ്വകാര്യ ജെറ്റുകള്‍, യാച്ചുകള്‍ എന്നിവ വാങ്ങുകയും ഇറ്റാലിയന്‍ ക്ലബ്ബായ പെറൂജിയയെ ഫ്രണ്ട് കമ്പനികള്‍ വഴി ഏറ്റെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ജന്റീനയുടെ വനിതാ ജൂനിയര്‍ ടീമിന്റെ പരിശീലകനായ ഡിയേഗോ ഗുവാച്ചിക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതികള്‍ അഎഅ അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് ആരോപണം. ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നല്‍കിയ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ന്നതോടെ അവരുടെ കരിയറുകള്‍ തകര്‍ന്നതായും മൊളിന പറയുന്നു. ആരോപണവിധേയനായ പരിശീലകന്‍ ഇന്നും യാതൊരു വിലക്കും നേരിടാതെ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ, അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെ അമേരിക്കന്‍ എഫ്ബിഐ സാമ്പത്തിക തട്ടിപ്പും പണം വെളുപ്പിക്കലും സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ ബാങ്കിങ് സംവിധാനത്തിലൂടെ 300 മില്യണ്‍ ഡോളറിലധികം ഇടപാടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലെ അവകാശവാദം.

അതേസമയം, റൊമെയ്ന്‍ മൊളിനയുടെ ഈ വെളിപ്പെടുത്തലുകള്‍ക്ക് ഫിഫയോ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ നിലവില്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും സ്വതന്ത്ര അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെടാനുണ്ടെന്നും ശ്രദ്ധിക്കേണ്ടതാണ്.

Share