പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണക്കേസിൽ ലഷ്കർ-ഇ-ത്വയ്ബ  തലവൻ ഹാഫിസ് സയ്യി ദിനെതിരെ ജമ്മു പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്  പുറപ്പെടുവിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. സയ്യിദിനെ ‘പ്രഖ്യാപിത കുറ്റവാളി’  ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളും ഉടൻ എൻഐഎ ആരംഭിക്കും.

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ 25 പേരും ഹിന്ദുക്കളായ വിനോദസഞ്ചാരികളുമായിരുന്നു.

ജൂലൈ 6-ന് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഹാഫിസ് സയ്യിദാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്ന് എന്ന് എൻഐഎ ചൂണ്ടിക്കാട്ടിയിരുന്നു. ഇയാൾ പാകിസ്താനിൽ നിന്ന് ആക്രമണം ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്തതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് ജമ്മു പ്രത്യേക കോടതിയെ സമീപിച്ച് സയ്യിദിനെതിരെ ​കാലപരിധിയില്ലാത്ത ഓപ്പൺ ഓപ്പൺ ഡേറ്റഡ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് എൻഐഎ ആവശ്യപ്പെട്ടത്. ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് സമഗ്രവും നീതിപൂർവവുമായ അന്വേഷണത്തിന് അനിവാര്യമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

വാറണ്ടിന്റെ അടിസ്ഥാനത്തിൽ സഈദിനെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കാൻ എൻഐഎ അപേക്ഷ നൽകും. തുടർന്ന് നയതന്ത്ര മാർഗങ്ങളിലൂടെ പാകിസ്താനോട് സയ്യിദിനെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് ആവശ്യപ്പെടും. എന്നാൽ പാകിസ്താൻ സഹകരിക്കില്ലെന്ന വിലയിരുത്തലുള്ളതിനാൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 356 പ്രകാരം പ്രതി ഹാജരാകാതെയുള്ള വിചാരണ നടത്താനാണ് എൻഐഎയുടെ നീക്കം.

ഇന്ത്യയുടെ പുതിയ ക്രിമിനൽ നിയമങ്ങളിൽ ഉൾപ്പെടുത്തിയ ഈ വ്യവസ്ഥ പ്രകാരം പ്രഖ്യാപിത കുറ്റവാളികളായ ഭീകരരെയും ഒളിവിലുള്ള പ്രതികളെയും നേരിട്ട് ഹാജരാകാതെയും വിചാരണ ചെയ്യാൻ സാധിക്കും. ഹാഫിസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം, വിജയ് മല്യ, നീരവ് മോദി തുടങ്ങിയ വിദേശത്തുള്ള ഒളിവുപ്രതികൾക്കെതിരെ നടപടികൾ വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിയമഭേദഗതി കൊണ്ടുവന്നത്.

പഹൽഗാം ഭീകരാക്രമണക്കേസിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ഫൈസൽ ജട്ട് അഥവാ സുലൈമാൻ, ഹബീബ് താഹിർ അഥവാ ജിബ്രാൻ ഭായ്, ഹംസ അഫ്ഗാനി എന്നീ പാകിസ്താൻ ഭീകരരെയും ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) നേതാവ് സാജിദ് സൈഫുള്ള ജട്ട്, രണ്ട് പ്രാദേശിക സഹായികൾ എന്നിവരെയും എൻഐഎ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ആക്രമണത്തിന് ആവശ്യമായ വിവരങ്ങളും ബൈസരൻ മേഖലയിലെ കൃത്യമായ ലൊക്കേഷനും പാകിസ്താനിൽ നിന്നാണ് ഭീകരർക്ക് കൈമാറിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

26/11 മുംബൈ ഭീകരാക്രമണം ഉൾപ്പെടെ ഇന്ത്യയിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായ ഹാഫിസ് സയ്യിദിനെതിരെ  ഭീകരവാദവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പഹൽഗാം ആക്രമണത്തിന് പിന്നിലെ പാകിസ്താന്റെ പങ്കും ഭീകര ശൃംഖലയുടെ മുഴുവൻ ഗൂഢാലോചനയും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് എൻഐഎ അറിയിച്ചു.

Share