ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നതെന്ന് മേയർ വി.വി. രാജേഷ്. ഹൈക്കോടതി ഉത്തരവ് പൂർണമായി നടപ്പാക്കിയെന്നും, തുടർന്നുള്ള കോടതി ഉത്തരവുകൾക്കനുസരിച്ച് നടപടികൾ സ്വീകരിക്കും. വിയ്യൂർ അതിസുരക്ഷാ ജയിലിൽ ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുഗതൻ അവധിക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും, ആ അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണെന്നും മേയർ അറിയിച്ചു. കൗൺസിലറുടെ അസാന്നിധ്യത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്നത് സംബന്ധിച്ച് നിയമത്തിലും ചട്ടങ്ങളിലും വ്യക്തമായ വ്യവസ്ഥകളുണ്ടെന്നും അതനുസരിച്ചാണ് കോർപറേഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സുഗതന്റെ വാർഡിന്റെ ചുമതല മേയർ എന്ന നിലയിൽ താൻ നേരിട്ട് ഏറ്റെടുത്തിട്ടുണ്ടെന്നും, ജനങ്ങളുടെ ആവശ്യങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും യാതൊരു തടസവും ഉണ്ടാകില്ലെന്നും വി.വി. രാജേഷ് വ്യക്തമാക്കി. കേരളത്തിൽ മാത്രമാണ് കാപ്പ നിയമം നിലവിലുള്ളതെന്നും, നിലവിലെ സാഹചര്യത്തിൽ രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുണ്ട്.

പാളയം മാർക്കറ്റിൽ സിപിഎമ്മിന്റെ മാസപ്പടി അവസാനിപ്പിച്ചതും അനധികൃത കടകൾക്കെതിരെ നടപടി സ്വീകരിച്ചതും കോർപറേഷന്റെ സ്വത്തുക്കൾ സ്വകാര്യ സ്വത്തുപോലെ ഉപയോഗിക്കുന്ന പ്രവണത തടഞ്ഞതും ചിലരെ അസ്വസ്ഥരാക്കിയെന്നും മേയർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളുടെ പേരിൽ ഇതിലും വലിയ വെല്ലുവിളികൾ പ്രതീക്ഷിച്ചിരുന്നുവെന്നും, എന്നാൽ അഴിമതിക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരായ നടപടികളിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ മാലിന്യം തള്ളുന്ന സംഭവങ്ങൾക്ക് പിന്നിൽ ഇടത് പശ്ചാത്തലമുള്ളവരാണെന്നും മേയർ പറഞ്ഞു. മാലിന്യം തള്ളിയ കേസിൽ പിടിയിലായ ഷമീർ സിപിഎം പ്രവർത്തകനും പാർട്ടി നേതാക്കളുടെ സഹചാരിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് അനുകൂല ട്രേഡ് യൂണിയനിൽപ്പെട്ട ജീവനക്കാരെപ്പോലും ആക്രമിക്കുന്ന സാഹചര്യമാണുള്ളതെന്നും, ഇത്തരം പ്രവണതകളിൽ നിന്ന് ഇടത് നേതൃത്വം പിന്മാറണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.

കോർപറേഷനിലെ അഴിമതിയുടെ അടിവേരറുക്കാനുള്ള നടപടികൾ തുടരുമെന്നും, നിയമത്തിന്റെയും ജനങ്ങളുടെ താൽപര്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഭരണനടപടികൾ മുന്നോട്ടുകൊണ്ടുപോകുകയെന്നും മേയർ വ്യക്തമാക്കി.

Share