ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ആംസ്റ്റര്‍ഡാം: ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് ഫിഫ ലോകകപ്പിലെ റഫറി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് (38) അന്തരിച്ചു. നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ അസോസിയേഷനാണ് മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ലണ്ടനില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് മെട്രോപൊളിറ്റന്‍ പൊലീസ് ഡീപ്പെറിങ്കിനെ അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തിയശേഷം കുറ്റം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്ന് കണ്ടെത്തിയ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും, അന്വേഷണം നിലനിന്ന സാഹചര്യത്തില്‍ ഫിഫ ഡീപ്പെറിങ്കിനെ 2026 ലോകകപ്പിലെ റഫറിമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. താന്‍ തെറ്റായി ആരോപിക്കപ്പെട്ടതാണെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും ഡീപ്പെറിങ്ക് പിന്നീട് പ്രതികരിച്ചിരുന്നു.

ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയത് വലിയ നിരാശയുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ നടന്ന യുവേഫ കോണ്‍ഫറന്‍സ് ലീഗ് മത്സരത്തിനായി ലണ്ടനിലെത്തിയപ്പോഴായിരുന്നു ആരോപണവുമായി ബന്ധപ്പെട്ട സംഭവം. മത്സരത്തിന് ശേഷം മറ്റ് യുവേഫ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഡീപ്പെറിങ്കിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ കെഎന്‍വിബി, അന്താരാഷ്‌ട്ര പരിചയസമ്പത്തുള്ള മികച്ച റഫറിയെയും ആത്മാര്‍ഥനായ സഹപ്രവര്‍ത്തകനെയുമാണ് ഫുട്‌ബോള്‍ ലോകത്തിന് നഷ്ടമായതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുശോചനവും സംഘടന അറിയിച്ചു. 2012-ല്‍ പ്രൊഫഷണല്‍ റഫറിയായി അരങ്ങേറ്റം കുറിച്ച ഡീപ്പെറിങ്ക് 2017 മുതല്‍ ഡച്ച് എറഡിവിസിയില്‍ റഫറിയായിരുന്നു. 2024 യൂറോ കപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാറായും) അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഗോ അഹെഡ് ഈഗിള്‍സും അപ്പോളോണ്‍ എഫ്സിയും തമ്മിലുള്ള സൗഹൃദ മത്സരമാണ് അദ്ദേഹം അവസാനമായി നിയന്ത്രിച്ചത്.

Share