പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷ ഇന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ ക്രൂരതയും സാഹചര്യങ്ങളും വിലയിരുത്തിയ കോടതി ഇന്ന് ശിക്ഷാവിധി പ്രസ്താവിക്കാനിരിക്കുകയാണ്.
വിചാരണയ്‌ക്കിടെ കോടതിയിൽ ചെന്താമര നടത്തിയ പരാമർശങ്ങളും വലിയ ചർച്ചയായിരുന്നു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ, “തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ” എന്നായിരുന്നു പ്രതിയുടെ മറുപടി. ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന് “വേണ്ടിവന്നാൽ കൊല്ലും” എന്നും ചെന്താമര പറഞ്ഞു.
“ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ താൻ ഗാന്ധിജിയല്ല”, “എനിക്ക് തടസ്സം നിൽക്കുന്നവരോടൊക്കെ ഇതായിരിക്കും രീതി” തുടങ്ങിയ പരാമർശങ്ങളും പ്രതി കോടതിയിൽ നടത്തി. ഈ സമയം കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കളും കോടതി മുറിയിൽ സന്നിഹിതരായിരുന്നു.
കേസിലെ തെളിവുകളും സാക്ഷിമൊഴികളും പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതാണെന്ന് വിലയിരുത്തിയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളും 30-ലധികം രേഖകളും ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ഹാജരാക്കിയിരുന്നു. സാക്ഷികളിൽ നാല് പേർ വിചാരണയ്‌ക്കിടെ കൂറുമാറിയെങ്കിലും അത് കേസിനെ ബാധിച്ചില്ല. ക്രൂരതയും പ്രതിയുടെ പെരുമാറ്റവും പരിഗണിച്ച് കോടതി എന്ത് ശിക്ഷയാണ് വിധിക്കുകയെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.















