കണ്ണൂർ: തലശ്ശേരിയിൽ 14 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന ഭാരവാഹി കൂടിയായ അഹമ്മദ് തേർളായിയെ ഡൽഹിയിൽ നിന്നാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കി ഇയാളെ കേരളത്തിലെത്തിക്കും.
തലശ്ശേരി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ദർസിൽ പഠിച്ചിരുന്ന 14 വയസുകാരനായ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ മൊഴിയുടെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ തലശ്ശേരി പൊലീസ് പോക്സോ നിയമപ്രകാരവും മറ്റ് അനുബന്ധ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തലശ്ശേരി മേഖലയിലെ ഒരു ദർസിൽ അധ്യാപകനായി പ്രവർത്തിക്കുന്നതിനിടെയാണ് ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തത്.
അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം തെളിവെടുപ്പിനും തുടർനടപടികൾക്കുമായി തലശ്ശേരിയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.