ജിന്ദ് (ഹരിയാന): രാജ്യത്തിന്റെ ഹരിത ഗതാഗത സ്വപ്നങ്ങൾക്ക് കരുത്തേകുന്ന ചരിത്രനേട്ടമായി ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിൻ സർവീസിന് തുടക്കമായി. ഹരിയാനയിലെ ജിന്ദ്–സോനിപത് റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.
ഡീസലിന് പകരം ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ പരിസ്ഥിതി സൗഹൃദ ഗതാഗത മേഖലയിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. പ്രവർത്തനത്തിനിടെ വെള്ളവും ജലബാഷ്പവും മാത്രമാണ് പുറന്തള്ളുക എന്നതിനാൽ കാർബൺ പുറന്തള്ളൽ ഗണ്യമായി കുറയ്‌ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.
പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയുടെ പിന്തുണയോടെ വികസിപ്പിച്ച 10 കോച്ചുകളുള്ള ട്രെയിന് ഏകദേശം 2,800 യാത്രക്കാരെ വരെ ഒരേസമയം കൊണ്ടുപോകാനാകും. പ്രത്യേകമായി സ്ഥാപിച്ച ഹൈഡ്രജൻ ഉൽപ്പാദന-റീഫ്യൂവലിംഗ് സംവിധാനത്തിന്റെ സഹായത്തോടെയാണ് സർവീസ് നടത്തുന്നത്.
രാജ്യത്ത് ഹൈഡ്രജൻ ഉപയോഗിച്ചുള്ള റെയിൽ എഞ്ചിൻ വികസിപ്പിക്കാനുള്ള പദ്ധതി 2022-ലാണ് ആരംഭിച്ചത്. ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഡിസൈൻ വികസിപ്പിക്കുകയും പരീക്ഷണ ഓട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് റെയിൽവേ ബോർഡ് സർവീസിന് അനുമതി നൽകിയത്.
‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളുടെ നേട്ടമായി വിലയിരുത്തപ്പെടുന്ന ഈ പദ്ധതി ഭാവിയിൽ കൂടുതൽ ഹരിത റെയിൽ സർവീസുകൾക്ക് വഴിയൊരുക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. ദേശീയ തലസ്ഥാന മേഖലയിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യവസായം, ലോജിസ്റ്റിക്സ്, ടൂറിസം മേഖലകൾക്കും ഈ സർവീസ് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.















