തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് തയ്യാറാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ മാത്രമല്ല, നിലവിൽ ഒരിടത്തും കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ഇക്കണോമിക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രിയുടെ പരാമർശം കേട്ട് അമ്പരന്നുവെന്നും ഇത്രയും വലിയ നിക്ഷേപ പദ്ധതി കമ്പനിയുടെ പരിഗണനയിലില്ലെന്നും ടാറ്റ ഗ്രൂപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
കേരള സർക്കാരോ മുൻ സംസ്ഥാന സർക്കാരോ കപ്പൽ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങളെ സമീപിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. അതിനാൽ ഇത്തരമൊരു നിക്ഷേപത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് കമ്പനിയുടെ നിലപാട്.
സംസ്ഥാന സർക്കാരിന്റെ ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വൻ നിക്ഷേപം നടത്തുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അടുത്തിടെ ഒരു അന്താരാഷ്‌ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പിന്നീട് നടന്ന സെമിനാറിലും പറഞ്ഞിരുന്നത്. ടാറ്റ ഗ്രൂപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണത്തോടെ മുഖ്യമന്ത്രിയുടെ അവകാശവാദം രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.















