തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് (CMO). അലോഷ്യസ് സന്ദർശനാനുമതി തേടിയ ദിവസം മുഖ്യമന്ത്രി മറ്റ് ഔദ്യോഗിക തിരക്കുകളിലായിരുന്നു വെന്നും, അതിനാലാണ് കൂടിക്കാഴ്ച നടക്കാതിരുന്നതെന്നും സിഎംഒ വിശദീകരിച്ചു.
ഇന്നലെ കൊച്ചിയിൽ മുഖ്യമന്ത്രിയും അലോഷ്യസ് സേവ്യറും തമ്മിൽ കൂടിക്കാഴ്ച നടത്താൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് സാധ്യമായില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൂടിക്കാഴ്ചയ്‌ക്ക് അനുമതി നിഷേധിച്ചെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നും സി.എം.ഒ വ്യക്തമാക്കി.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യുവിന്റെ നിലപാട് അറിയിക്കാനായിരുന്നു അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചത്. എന്നാൽ കൂടിക്കാഴ്ച നടക്കാതിരുന്നതോടെ കോൺഗ്രസിനകത്ത് തന്നെ വിമർശനങ്ങൾ ഉയർന്നു.
മുഖ്യമന്ത്രിയെ കാണാൻ എല്ലാവർക്കും അവകാശമുണ്ടെന്നും, സ്വന്തം പാർട്ടി പ്രവർത്തകർക്കും സമയം നൽകേണ്ടതുണ്ടെന്നുമായിരുന്നു കോൺഗ്രസ് നേതാക്കളായ ജിന്റോ ജോണിന്റെയും വി.ആർ. അനൂപിന്റെയും വിമർശനം. ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ട മുഖ്യമന്ത്രി സ്വന്തം പാർട്ടി നേതാക്കളെ കാണാതിരുന്നതായും അവർ ആരോപിച്ചിരുന്നു.
വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യുവിനെ വിമർശിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിനും പിന്നാലെ അലോഷ്യസ് സേവ്യർ ശക്തമായി പ്രതികരിച്ചിരുന്നു. “നെറികേടുകൾക്ക് നേരെ വിരൽചൂണ്ടുന്നത് ധിക്കാരമാണെങ്കിൽ ഞങ്ങൾ ഒരു കൂട്ടം ധിക്കാരികൾ” എന്ന കുറിപ്പോടെ അദ്ദേഹം സമൂഹമാധ്യമങ്ങളിലും നിലപാട് വ്യക്തമാക്കിയിരുന്നു.