ചെങ്ങന്നൂർ: വിശാൽ വധക്കേസ് അട്ടിമറിക്കപ്പെട്ടത് കേരളത്തിലെ ഭരണകൂടം മതതീവ്രവാദത്തോട് പുലർത്തുന്ന ഒത്താശയുടെ ഏറ്റവും വ്യക്തമായ ഉദാഹരണമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണൻ ആരോപിച്ചു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ സംഘടിപ്പിച്ച വിശാൽ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദത്തിനെതിരായ എബിവിപിയുടെ പോരാട്ടത്തിന് എക്കാലത്തും പ്രചോദനമാണ് വിശാലിന്റെ ബലിദാനമെന്ന് യദുകൃഷ്ണൻ പറഞ്ഞു. കേസിന്റെ വിചാരണ ഘട്ടത്തിൽ എസ്എഫ്ഐ, കെ എസ് യു നേതാക്കൾ മൊഴി മാറ്റിയത് പ്രതികളെ സംരക്ഷിക്കുന്നതിനായി രുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇടത്-വലത് സർക്കാരുകൾ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളോടുള്ള വിധേയത്വം തെളിയിക്കാൻ മത്സരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
പരിപാടിയിൽ ജില്ലാ സെക്രട്ടറി അകുൽ ആർ. കമ്മത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അഭിജിത് അനിൽകുമാർ, എസ്. അശ്വിൻ എന്നിവർ സംസാരിച്ചു.
രാവിലെ വിശാലിന്റെ ജന്മനാടായ മുളക്കുഴയിലെ കോട്ട ശ്രീശൈലത്തിലെ അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. സഹപാഠികളും സംഘടനാ പ്രവർത്തകരും വിവിധ സംഘടനകളുടെ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്ത് ആദരാഞ്ജലി അർപ്പിച്ചു.
ആർഎസ്എസ് പ്രാന്ത സഹപ്രചാർ പ്രമുഖ് വി.എൻ. ദിലീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്‌ട്രത്തിനായി ജീവത്യാഗം ചെയ്തവരുടെ സ്മരണകളാണ് സംഘപ്രസ്ഥാനങ്ങളുടെ പ്രചോദനമെന്നും ദേശീയബോധം ഉയർത്തിപ്പിടിക്കുകയാണ് വിശാൽ പോലുള്ള ബലിദാനികൾക്ക് നൽകാവുന്ന യഥാർഥ ആദരമെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ്, ബിജെപി, എബിവിപി ഭാരവാഹികളായ വി.ആർ. മധു, സി.ജെ. മധുപ്രസാദ്, ഒ.കെ. അനിൽ, എം. മിഥുൻ, എം.വി. ഗോപകുമാർ, കെ.എം. ഗിരീഷ് എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.