‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയിൽ ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ കപ്പൽ നിർമാണശാല സ്ഥാപിക്കുമെന്ന വാർത്ത കേട്ടപ്പോൾ തന്നെ അതിന്റെ ആധികാരികതയിൽ സംശയം തോന്നിയിരുന്നുവെന്ന് എക്കണോമിക് ടൈംസ് ഷിപ്പിങ് അഫയേഴ്സ് എഡിറ്റർ പി. മനോജ്. വാർത്ത പുറത്തുവന്ന ഉടൻ തന്നെ ടാറ്റ ഗ്രൂപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റാ പ്രോജക്ട്സിന്റെ ഉപകമ്പനിയായ ആർട്സൺ എൻജിനീയറിങ്, മലബാർ സിമന്റ്സുമായി സഹകരിക്കുന്നത് വെറും 10 കോടി രൂപയുടെ മൂലധന നിക്ഷേപമുള്ള പദ്ധതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ 10,000 കോടി രൂപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അത് യാഥാർഥ്യമാകാൻ സാധ്യത കുറവാണെന്ന് തോന്നിയതായും പി. മനോജ് പറഞ്ഞു.

കേരള സർക്കാരിന് നാണക്കേടുണ്ടാകാതിരിക്കാനാണ് ടാറ്റ ഗ്രൂപ്പ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്താതിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സുപ്രധാന വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ ഉത്തരവാദിത്തത്തോടെയും ആധികാരികത ഉറപ്പുവരുത്തിയ ശേഷവും മാത്രമേ പ്രഖ്യാപനങ്ങൾ നടത്താവൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അധികാരമേറ്റിട്ട് രണ്ട് മാസം മാത്രമായ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയ ശേഷമേ പ്രതികരിക്കേണ്ടിയിരുന്നുള്ളൂവെന്നും പി. മനോജ് വിമർശിച്ചു.

കേരളത്തിൽ 10,000 കോടി രൂപയുടെ കപ്പൽ നിർമാണശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനം വളരെ വലിയ വാർത്തയാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലേക്ക് വലിയ നിക്ഷേപങ്ങൾ കുറവായ സാഹചര്യത്തിൽ ഇത്തരമൊരു വിഷയം അതീവ ഗൗരവത്തോടെയും വിശ്വാസ്യത ഉറപ്പാക്കിയുമാണ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share