ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

Published by
ജനം വെബ്‌ഡെസ്ക്

മിയാമി: ഫിഫ ലോകകപ്പ് കിരീടമെന്ന സ്വപ്‌നം സെമിഫൈനലില്‍ അവസാനിച്ചെങ്കിലും ടൂര്‍ണമെന്റ് വിജയത്തോടെ അവസാനിപ്പിക്കാനുള്ള ലക്ഷ്യവുമായി ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ നേര്‍ക്കുനേര്‍. മിയാമിയിലാണ് വെങ്കല മെഡലിനായുള്ള ആവേശ മത്സരം അരങ്ങേറുന്നത്.

ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദേശാംപ്‌സിന്റെ ദേശീയ ടീമിനൊപ്പമുള്ള അവസാന മത്സരമെന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. 15 വര്‍ഷത്തെ പരിശീലക ജീവിതത്തിന് ശേഷം ഫ്രാന്‍സ് ടീമിനോട് വിടപറയുന്ന ദേശാംപ്‌സിന് വിജയത്തോടെ യാത്രയയപ്പ് നല്‍കാനാണ് താരങ്ങളുടെ ശ്രമം. 2018 ലോകകപ്പ് കിരീടം, 2021 യുവേഫ നേഷന്‍സ് ലീഗ് കിരീടം എന്നിവ ഉള്‍പ്പെടെ ഫ്രഞ്ച് ഫുട്ബോളിന്റെ സുവര്‍ണകാലത്തിന് നേതൃത്വം നല്‍കിയ പരിശീലകനാണ് അദ്ദേഹം.

മറുവശത്ത്, ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ടൂഹലിന് വിമര്‍ശകര്‍ക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഈ മത്സരം. കിരീടം നഷ്ടമായെങ്കിലും മൂന്നാം സ്ഥാനത്തോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍ വീണ്ടും സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയിലാണ്. പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ലഭ്യത സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നെങ്കിലും, മത്സരം കളിക്കാന്‍ എംബാപ്പെ സജ്ജമാണെന്ന് ദേശാംപ്‌സ് സ്ഥിരീകരിച്ചു.

നിലവിലെ ലോകകപ്പില്‍ എട്ട് ഗോളുകള്‍ നേടിയ എംബാപ്പെ, അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കൊപ്പം ഗോള്‍ഡന്‍ ബൂട്ട് പോരിലും മുന്നിലാണ്. ഇരുവര്‍ക്കും എട്ട് ഗോളുകള്‍ വീതമാണെങ്കിലും ഒരു അസിസ്റ്റിന്റെ മുന്‍തൂക്കത്തില്‍ മെസിയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാന മത്സരത്തിലെ ഗോളുകളും ഗോള്‍ഡന്‍ ബൂട്ട് കണക്കില്‍ ഉള്‍പ്പെടുന്നതിനാല്‍ എംബാപ്പെയ്‌ക്ക് നിര്‍ണായക മത്സരമാണിത്.

ഇരു ടീമുകളും ഇതുവരെ 32 തവണ ഏറ്റുമുട്ടിയപ്പോള്‍ 17 വിജയവുമായി ഇംഗ്ലണ്ടിനാണ് മുന്‍തൂക്കം. ഫ്രാന്‍സ് 10 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. 1966, 1982 ലോകകപ്പുകളില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍, 2022 ലോകകപ്പില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. കിരീടപ്പോരാട്ടം നഷ്ടമായ നിരാശ മറന്ന് ലോകകപ്പ് വെങ്കല മെഡലോടെ ടൂര്‍ണമെന്റ് അവസാനിപ്പിക്കാനാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്.

Share