പാലക്കാട്: ചികിത്സ എന്ന പേരിൽ പിണറായി വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്കെന്ന് സ്വപ്ന സുരേഷ്. അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ പിണറായി നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
തനിക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ. തന്റെ ജീവന് ഭീഷണിയുണ്ട്. അധികാരത്തിലില്ലാത്തതിനാൽ ഇനി സത്യം പുറത്തുകൊണ്ടുവരാൻ കൂടുതൽ അവസരമുണ്ട്. എം. ശിവശങ്കർ ഇപ്പോഴും പിണറായി വിജയന്റെ സഹായിയായി പ്രവർത്തിക്കുന്നുണ്ട്. താൻ ആരുമായും സെറ്റിൽമെന്റ് നടത്തിയിട്ടില്ലെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
തനിക്കെതിരായ പല കേസുകളും രാഷ്‌ട്രീയപ്രേരിതമാണെന്നും സ്വപ്ന സുരേഷ് ആവർത്തിച്ചു. വ്യാജക്കേസിൽ ജാമ്യം നേടുന്നതിനായാണ് പാലക്കാട് കോടതിയിലെത്തിയതെന്ന് പറഞ്ഞ സ്വപ്ന, സത്യം പറഞ്ഞതിന്റെ പേരിലാണ് താൻ നിരന്തരം കേസുകൾ നേരിടുന്നതെന്നും ആരോപിച്ചു.
കണ്ണൂർ മുതൽ കാസർഗോഡ് വരെ സമാന രീതിയിൽ നിരവധി കേസുകൾ തനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു. ഒരു ഫോൺകോൾ റെക്കോർഡ് മാധ്യമങ്ങൾക്ക് കൈമാറിയതാണ് തനിക്കെതിരായ നടപടികൾക്ക് കാരണം. മുൻ മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലം തന്റെ വ്യക്തിജീവിതവും കുടുംബജീവിതവും ജോലി ചെയ്യുന്ന സ്ഥാപനവും വലിയ ദുരിതം അനുഭവിച്ചുവെന്നും സ്വപ്ന പറഞ്ഞു. നിലവിലെ സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും, മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് രാഷ്‌ട്രീയപ്രേരിത കേസുകളിൽ നിന്ന് മോചനം ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി.