രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Published by
ജനം വെബ്‌ഡെസ്ക്

ഗൊരഖ്പുര്‍: രാമജന്മഭൂമി ക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത് കോടതിയെ സമീപിച്ചവരാണ് ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമാജ്വാദി പാര്‍ട്ടിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഗൊരഖ്പുര്‍ നഗരത്തില്‍ 995 കോടി രൂപയുടെ 14 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്ത ചടങ്ങിലായിരുന്നു യോഗിയുടെ പ്രതികരണം. നിയമ-സമാധാനം, തൊഴില്‍, നിക്ഷേപം, മുന്‍ സര്‍ക്കാരുകളുടെ ഭരണരീതി എന്നിവയും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

‘രാമജന്മഭൂമി ക്ഷേത്ര നിര്‍മാണത്തിന് തടസ്സം സൃഷ്ടിച്ചവരും, രാമഭക്തര്‍ക്കുനേരെ വെടിവെച്ചവരും, സുപ്രീംകോടതിയില്‍ ക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കാന്‍ അഭിഭാഷകരെ നിയോഗിച്ചവരുമാണ് ഇന്ന് വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത്. അവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരിക്കാനേ കഴിയൂ,’ എന്ന് യോഗി പറഞ്ഞു.

2017ന് മുമ്പ് ഉത്തര്‍പ്രദേശില്‍ കലാപങ്ങള്‍ പതിവായിരുന്നുവെന്നും ഹോളി, വിജയദശമി, ദുര്‍ഗാപൂജ, രാമനവമി തുടങ്ങിയ ആഘോഷങ്ങളുടെ സമയത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജന്മാഷ്ടമിയും കാന്‍വര്‍ യാത്രയും പോലും സമാധാനപരമായി നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും യോഗി പറഞ്ഞു.

ഗൊരഖ്പുരിന്റെ വികസനവും അദ്ദേഹം എടുത്തുപറഞ്ഞു. ‘ഒരുകാലത്ത് ഗുണ്ടകളും കൊതുകുകളും കാരണം ഗൊരഖ്പുരിലേക്ക് ആളുകള്‍ വരാന്‍ ഭയപ്പെട്ടിരുന്നു. ഇന്ന് ഇവിടെ ഭൂമി വാങ്ങി വീട് നിര്‍മിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്,’ എന്നും അദ്ദേഹം അവകാശപ്പെട്ടു. ഗൊരഖ്പുര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ നിക്ഷേപിക്കാന്‍ മുന്‍പ് ആരും തയ്യാറായിരുന്നില്ലെന്നും, തന്റെ ഭരണകാലത്താണ് സ്ഥിതി മാറിയതെന്നും യോഗി പറഞ്ഞു.

സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് സംസ്ഥാനത്തെ 29 പഞ്ചസാര മില്ലുകള്‍ അടച്ചുപൂട്ടിയെന്നും, അതില്‍ 21 എണ്ണം നിസ്സാര വിലയ്‌ക്ക് വിറ്റഴിച്ചെന്നും അദ്ദേഹം ആരോപിച്ചു. പദ്രൗണ പഞ്ചസാര മില്‍ വെറും രണ്ട് കോടി രൂപയ്‌ക്കാണ് വിറ്റതെന്നും, ഭൂമിയുടെ മാത്രം മൂല്യം ഏകദേശം 200 കോടി രൂപയുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിയമനങ്ങളിലും മുന്‍ സര്‍ക്കാരുകളെ യോഗി വിമര്‍ശിച്ചു. ‘ഇന്ന് പോലീസ്, അധ്യാപക നിയമനം, എസ്.ഡി.എം, ഡെപ്യൂട്ടി എസ്.പി തുടങ്ങിയ തസ്തികകളിലെ നിയമനങ്ങള്‍ ഇടപെടലില്ലാതെ സുതാര്യമായി നടക്കുകയാണ്. ഒരുകാലത്ത് നിയമനങ്ങളെ നിയന്ത്രിച്ചിരുന്ന ‘കോണ്‍സ്റ്റബിള്‍ സിന്‍ഡിക്കേറ്റ്’ ഇപ്പോള്‍ ഇല്ല,’ എന്നും അദ്ദേഹം പറഞ്ഞു.

Share