കൊൽക്കത്ത: മുത്തശ്ശിയുടെ മരണം താങ്ങാനാകാതെ വൈദ്യുത ശ്മശാനത്തിലെ ദഹനചൂളയിലേക്ക് ചാടി 30കാരൻ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദീപിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗെഡെ സ്വദേശിനിയായ മുത്തശ്ശിയുടെ സംസ്കാരച്ചടങ്ങുകൾക്കിടെയായിരുന്നു സംഭവം. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം വൈദ്യുത ദഹനചൂളയിലേക്ക് മാറ്റുന്നതിനിടെയാണ് പേരക്കുട്ടിയായ ഇന്ദ്രജിത് ബിശ്വാസ് അപ്രതീക്ഷിതമായി ചൂളയിലേക്ക് ചാടിയത്. സംഭവം കണ്ട് ഓടിയെത്തിയ ബന്ധുക്കളും ശ്മശാന ജീവനക്കാരും ഏറെ പണിപ്പെട്ടാണ് യുവാവിനെ പുറത്തെടുത്തത്. ജീവൻ രക്ഷിക്കാനായെങ്കിലും ശരീരത്തിൽ ഗുരുതര പൊള്ളലേറ്റതായി അധികൃതർ അറിയിച്ചു. തുടർന്ന് നബദീപ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുത്തശ്ശി മരിച്ചതുമുതൽ ഇന്ദ്രജിത് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പകൽ മുഴുവൻ കരഞ്ഞിരുന്ന യുവാവ് സംസ്കാരസമയത്ത് ഇത്തരമൊരു ശ്രമം നടത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. യുവാവ് ദഹനചൂളയിലേക്ക് ചാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.