ന്യൂഡൽഹി: സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബയ്ദ് ഇസ്‌ലാം ക്ഷണവിവരം സ്ഥിരീകരിച്ചു.
ന്യൂഡൽഹിയിൽ നിന്ന് ലഭിച്ച ക്ഷണക്കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതായി ഷാമ ഒബയ്ദ് ഇസ്‌ലാം അറിയിച്ചു. താരിഖ് റഹ്മാൻ ക്ഷണം സ്വീകരിച്ചാൽ, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) അധികാരത്തിലെത്തിയ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനമായിരിക്കും ഇത്.
ഫെബ്രുവരിയിലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ താരിഖ് റഹ്മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കും ബ്രിക്സ് ഉച്ചകോടി വേദിയാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയുമായുള്ള ബന്ധത്തിൽ സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്നുവെന്നും അയൽരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചു.
മുൻ അവാമി ലീഗ് സർക്കാരിന് ശേഷമുള്ള ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ പുതിയ അധ്യായത്തിന് വഴിയൊരുക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങളുടെ വിലയിരുത്തൽ.















